ലോക്‌സഭ തിരഞ്ഞെടുപ്പിനു കോട്ടയം സജ്ജം; തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിശദീകരിച്ച് ജില്ലാ കളക്ടറും എസ്പിയും

കോട്ടയം: ഏപ്രിൽ 26നു നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് കോട്ടയം ലോക്‌സഭ മണ്ഡലം സജ്ജമെന്നു ജില്ലാതെരഞ്ഞെടുപ്പ് ഓഫീസറും കോട്ടയം ലോക്‌സഭ മണ്ഡലത്തിലെ വരണാധികാരിയുമായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയും ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കും അറിയിച്ചു. സുതാര്യവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനുള്ള എല്ലാ നടപടികളും ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്നും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ 26ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 14 സ്ഥാനാർഥികളാണ് കോട്ടയം ലോക്‌സഭ മണ്ഡലത്തിൽ മത്സരരംഗത്തുള്ളത്. മണ്ഡലത്തിൽ 12,54,823 വോട്ടർമാരുണ്ട്; 6,47,306 സ്ത്രീകളും 6,07,502 പുരുഷൻമാരും 15 ട്രാൻസ്ജെൻഡറും. വോട്ടർമാരിൽ 51.58 ശതമാനം സ്ത്രീകളാണ്. പുരുഷന്മാർ 48.41 ശതമാനവും. മണ്ഡലത്തിൽ 1198 പോളിങ് സ്‌റ്റേഷനുകളാണുള്ളത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും നിർഭയമായി സമ്മതിദാന അവകാശം ഉറപ്പുവരുത്തുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷൻ പൊതുനിരീക്ഷകരെയും ചെലവ് നിരീക്ഷകനെയും പൊലീസ് നിരീക്ഷകനെയും നിയോഗിച്ചിട്ടുണ്ട്. ഹരിതചട്ടം പാലിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുക.

പോളിങ് സ്‌റ്റേഷനുകൾ നിയമസഭ മണ്ഡലം തിരിച്ച് ചുവടെ:


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാലാ- 176 കടുത്തുരുത്തി-179 വൈക്കം-159 ഏറ്റുമാനൂർ-165

കോട്ടയം-171 പുതുപ്പള്ളി-182 പിറവം-166

ചങ്ങനാശേരി (മാവേലിക്കര ലോക്‌സഭ മണ്ഡലം)-172

കാഞ്ഞിരപ്പള്ളി (പത്തനംതിട്ട ലോക്‌സഭ മണ്ഡലം)-181

പൂഞ്ഞാർ (പത്തനംതിട്ട ലോക്‌സഭ മണ്ഡലം)-179

പോളിങ് സാമഗ്രികളുടെ വിതരണം ഏപ്രിൽ 25ന്

വോട്ടെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ഏപ്രിൽ 25ന് (വ്യാഴം) രാവിലെ 8 മുതൽ ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലെ സ്വീകരണ-വിതരണകേന്ദ്രങ്ങളിൽ ആരംഭിക്കും. 1198 വോട്ടിങ്-വി.വി. പാറ്റ് യന്ത്രങ്ങളാണ് വോട്ടെടുപ്പിന് ആവശ്യമുള്ളത്. 1468 ബാലറ്റ് യൂണിറ്റുകളും 1448 കൺട്രോൾ യൂണിറ്റുകളും 1535 വിവിപാറ്റ് യന്ത്രങ്ങളും സജ്ജമാണ്.

പോളിംഗ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രങ്ങൾ

പാലാ – സെന്റ് വിൻസെന്റ് പബ്ലിക് സ്‌കൂൾ പാലാ
കടുത്തുരുത്തി- കുറവിലങ്ങാട് ദേവമാതാ കോളജ്
വൈക്കം-എസ്.എം.എസ്.എൻ. എച്ച്.എസ്.എസ്. വൈക്കം
ഏറ്റുമാനൂർ- സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്. അതിരമ്പുഴ
കോട്ടയം-എം.ഡി. സെമിനാരി എച്ച്.എസ്.എസ്. കോട്ടയം
പുതുപ്പള്ളി- ബേക്കർ മെമ്മോറിയൽ ഗേൾസ് എച്ച്.എസ്.എസ്. കോട്ടയം
ചങ്ങനാശേരി(മാവേലിക്കര മണ്ഡലം) -എസ്.ബി. എച്ച്.എസ്.എസ്. ചങ്ങനാശേരി
കാഞ്ഞിരപ്പള്ളി (പത്തനംതിട്ട മണ്ഡലം) -സെന്റ് ഡൊമനിക്‌സ് എച്ച്.എസ്.എസ്. കാഞ്ഞിരപ്പള്ളി
പൂഞ്ഞാർ(പത്തനംതിട്ട മണ്ഡലം) – സെന്റ് ഡൊമനിക്‌സ് കോളജ് കാഞ്ഞിരപ്പള്ളി

പോളിങ് ഡ്യൂട്ടിക്ക് 7524 ഉദ്യോഗസ്ഥർ

ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ വിവിധ നിയമസഭാമണ്ഡലങ്ങളിൽ പോളിങ് ഡ്യൂട്ടിക്ക് 7524 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുളളത്. 1881 വീതം പ്രിസൈഡിങ് ഓഫീസർമാരെയും ഫസ്റ്റ് പോളിങ് ഓഫീസർമാരെയും 3762 പോളിങ് ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട്. ജില്ലയിൽ 159 സെക്ടറൽ ഓഫീസർമാരെ നിയോഗിച്ചു. ക്രിട്ടിക്കൽ പോളിങ് സ്റ്റേഷനുകളിൽ നിരീക്ഷണത്തിന് 24 മൈക്രോ ഒബ്സർവർമാരുണ്ട്.

പോളിങ് ഉദ്യോഗസ്ഥരെ എത്തിക്കാൻ 571 വാഹനങ്ങൾ

ജില്ലയിലെ വിവിധ ബൂത്തുകളിൽ പോളിങ് ഉദ്യോഗസ്ഥരെ എത്തിക്കുന്നതിന് 571 വാഹനങ്ങൾ സജ്ജമാണ്. 153 ജീപ്പുകൾ, 151 ടെംപോ ട്രാവലറുകൾ, 64 മിനി ബസുകൾ, 203 ബസുകൾ എന്നിവയാണ് ഉപയോഗിക്കുന്നത്. സെക്ടറൽ ഓഫീസർമാർക്കായി 160 വാഹനങ്ങളും സജ്ജമാക്കി.

1173 ബൂത്തുകളിൽ വെബ്കാസ്റ്റിങ്

ജില്ലയിൽ മാവേലിക്കര, പത്തനംതിട്ട ലോക്സഭാ മണ്ഡലങ്ങളിലേതുൾപ്പെടെ 1564 പോളിങ് ബൂത്തുകളാണുള്ളത്. ഇതിൽ 1173 ബൂത്തുകളിലും വെബ്കാസ്റ്റിങ് സജ്ജമാക്കിയിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ മോക്‌പോളിങ് ആരംഭിക്കുന്നതു മുതൽ പോളിങ് അവസാനിച്ച് വോട്ടിങ് യന്ത്രങ്ങൾ പെട്ടിയിലാക്കുന്നതുവരെയുള്ള പോളിങ് ബൂത്തുകളിലെ നടപടികൾ കളക്ട്രേറ്റിലെ കൺട്രോൾ റൂമിലൂടെ തത്സമയം വീക്ഷിക്കും.

81 ബൂത്തുകൾ വനിതകൾ നിയന്ത്രിക്കും

ജില്ലയിൽ 81 ബൂത്തുകൾ വനിതകൾ മാത്രം നിയന്ത്രിക്കുന്ന ബൂത്തുകളായിരിക്കും. ഇവിടെ സുരക്ഷാ ഉദ്യോഗസ്ഥരടക്കം എല്ലാ പോളിങ് ഉദ്യോഗസ്ഥരും വനിതകളായിരിക്കും. ജില്ലയിലെ ഒൻപതു നിയോജകമണ്ഡലങ്ങളിലും ഒൻപതു വീതം ബൂത്തുകളാണ് പൂർണമായും വനിതകൾ നിയന്ത്രിക്കുക. എല്ലാ നിയോജകമണ്ഡലങ്ങളിലും ഒരു ബൂത്ത് യുവാക്കളായ പോളിങ് ഓഫീസർമാർ നിയന്ത്രിക്കുന്ന ബൂത്തുകൾ ആയിരിക്കും. 39 വയസിനു താഴെയുള്ള ഉദ്യോഗസ്ഥരായിരിക്കും ഇവിടെ പോളിങ് ജോലികൾ നിർവഹിക്കുക.

തിരിച്ചറിയൽ കാർഡ് നിർബന്ധം

വോട്ടുചെയ്യുന്നതിന് ഫോട്ടോ പതിച്ച വോട്ടർ തിരിച്ചറിയൽ കാർഡാണ് വോട്ടറെ തിരിച്ചറിയാനുള്ള പ്രധാന രേഖ. വോട്ടർ തിരിച്ചറിയിൽ കാർഡ് ഹാജാരാക്കാൻ പറ്റാത്തവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച രേഖകളും തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. താഴെപ്പറയുന്ന തിരിച്ചറിയൽ കാർഡ് ഹാജരാക്കിയാലും വോട്ട് ചെയ്യാം.

-ആധാർ കാർഡ്

-മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തിരിച്ചറിയൽ കാർഡ്

-ബാങ്ക്/പോസ്റ്റ് ഓഫീസ് നൽകിയ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്

-തൊഴിൽ മന്ത്രാലയത്തിന്റെ പദ്ധതി പ്രകാരം നൽകിയിട്ടുള്ള ആരോഗ്യപരിരക്ഷാ സ്മാർട്ട് കാർഡ് -ഡ്രൈവിങ് ലൈസൻസ്

-പാൻകാർഡ്

-ദേശീയ ജനസംഖ്യ രജിസ്റ്ററിനു കീഴിൽ(എൻ.പി.ആർ) കീഴിൽ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ(ആർ.ജി.ഐ.) നൽകിയ സ്മാർട്ട് കാർഡ്

-ഇന്ത്യൻ പാസ്പോർട്ട്

-ഫോട്ടോ പതിച്ച പെൻഷൻ രേഖ

-കേന്ദ്ര/സംസ്ഥാന/പൊതുമേഖലാ/പബ്ലിക് ലിമിറ്റഡ് കമ്പനികളുടെ ജീവനക്കാർക്കു നൽകുന്ന സർവീസ് തിരിച്ചറിയൽ കാർഡ്

-എം.പി/എം.എൽ.എ/എം.എൽ.സി. എന്നിവർക്കു നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡ്

-ഭാരതസർക്കാർ സാമൂഹികനീതി- ശാക്തീകരണമന്ത്രാലയം നൽകുന്ന സവിശേഷ ഭിന്നശേഷി തിരിച്ചറിയൽ കാർഡ്

പരസ്യപ്രചാരണം

വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് വരെയേ പരസ്യപ്രചാരണം പാടുള്ളൂ. ഏപ്രിൽ 24ന് വൈകിട്ട് ആറിന് പരസ്യപ്രചാരണം അവസാനിപ്പിക്കണം.

മദ്യനിരോധനം

വോട്ടെടുപ്പിന് 48 മണിക്കൂർ മുമ്പ് മുതൽ മദ്യനിരോധനം ഏർപ്പെടുത്തി. ഏപ്രിൽ 24ന് വൈകിട്ട് ആറു മുതൽ ഏപ്രിൽ 26 വൈകിട്ട് ആറു വരെ ഡ്രൈഡേ പ്രഖ്യാപിച്ചു.

വോട്ടെടുപ്പ് ദിവസത്തെ പെരുമാറ്റച്ചട്ടം

എല്ലാ രാഷ്ട്രീയ കക്ഷികളും സ്ഥാനാർഥികളും താഴെ പറയുന്ന മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കേണ്ടതാണ്. സമാധാനവും ചിട്ടയും ഉറപ്പാക്കാനും ഒരുതരത്തിലുമുള്ള ഭീഷണിയോ തടസമോ ഇല്ലാതെ ജനങ്ങൾക്ക് പൂർണസ്വതന്ത്രമായി വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിനും തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥരുമായി സഹകരിക്കുക. സമ്മതിദായകർക്ക് കൈക്കൂലി നൽകുക, ഭീഷണിപ്പെടുത്തുക, വ്യാജവോട്ട് രേഖപ്പെടുത്തുക, പോളിംഗ് സ്റ്റേഷന്റെ 100 മീറ്റർ പരിധിക്കുള്ളിൽ വോട്ടു തേടുക, വോട്ടെടുപ്പ് അവസാനിക്കാൻ നിശ്ചയിച്ചിട്ടുള്ളതിന് 48 മണിക്കൂർ മുമ്പ് പരിധിക്കുള്ളിൽ പൊതുയോഗങ്ങൾ സംഘടിപ്പിക്കുക, പോളിംഗ് സ്റ്റേഷനിലേക്കും തിരിച്ചും വോട്ടർമാർക്ക് യാത്രാസൗകര്യമൊരുക്കുക തുടങ്ങി തെരഞ്ഞെടുപ്പ് നിയമപ്രകാരം കുറ്റകരമായി കാണുന്നവ ഒഴിവാക്കാൻ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും ജാഗരൂഗരായിരിക്കണം.
അംഗീകൃത പ്രവർത്തകർക്ക് ബാഡ്ജുകളും തിരിച്ചറിയൽ കാർഡുകളും നൽകുക. സമ്മതിദായകർക്ക് വിതരണം ചെയ്യുന്ന സ്ളിപ്പുകൾ വെള്ളക്കടലാസിൽ ആയിരിക്കുമെന്നും ചിഹ്നമോ സ്ഥാനാർഥിയുടെ പേരോ കക്ഷിയുടെ പേരോ ഉണ്ടായിരിക്കുകയില്ലെന്നും ഉറപ്പാക്കണം. പോളിങ് ദിനത്തിലും അതിനു മുൻപുള്ള 48 മണിക്കൂർ സമയവും മദ്യം വിളമ്പുകയോ വിതരണം നടത്തുകയോ ചെയ്യുന്നതിൽനിന്ന് വിട്ടു നിൽക്കണം. പോളിങ് ബൂത്തുകളുടെയും രാഷ്ട്രീയകക്ഷികളും സ്ഥാനാർഥികളും സജ്ജീകരിക്കുന്ന ക്യാമ്പുകൾക്കു സമീപവും അനാവശ്യമായ ആൾക്കൂട്ടം പാടില്ല. സ്ഥാനാർഥികളുടെ ക്യാമ്പുകൾ ആർഭാടരഹിതമാകണം. അവിടെ ചുവർ പരസ്യങ്ങളോ കൊടികളോ ചിഹ്നമോ മറ്റു പ്രചരണ വസ്തുക്കളോ പ്രദർശിപ്പിക്കാനോ ആഹാരപദാർത്ഥങ്ങൾ വിതരണം ചെയ്യാനോ പാടില്ല. വോട്ടെടുപ്പ് ദിവസം വാഹനങ്ങൾ ഓടിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പാലിക്കണം. പെർമിറ്റ് വാങ്ങി വാഹനങ്ങളിൽ പ്രദർശിപ്പിക്കണം. സമ്മതിദായകർ ഒഴികെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെയോ ജില്ലാ ഇലക്ഷൻ ഓഫീസറുടെയോ നിയമാനുസൃത പാസ് ഇല്ലാത്ത ആരും പോളിങ് ബൂത്തുകളിൽ പ്രവേശിക്കരുത്.

11410 പേർ വീടുകളിൽ വോട്ട് ചെയ്തു

കോട്ടയം ലോക്‌സഭ മണ്ഡലത്തിൽ അസന്നിഹിത വോട്ടർമാർക്കുള്ള വോട്ടെടുപ്പിൽ 11410 പേർ വീടുകളിൽ വോട്ട് ചെയ്തു. ഏപ്രിൽ 22 വരെയുള്ള കണക്കാണിത്. 85 വയസു പിന്നിട്ടവർക്കും ഭിന്നശേഷിക്കാർക്കുമാണ് വീട്ടിൽ വോട്ടിന് സൗകര്യമൊരുക്കിയിരുന്നത്. 85 വയസു പിന്നിട്ട 8791 പേരും ഭിന്നശേഷിക്കാരായ 2619 പേരുമാണ് വോട്ട് ചെയ്തത്. കോട്ടയം ലോക്‌സഭ മണ്ഡലത്തിൽ അവശ്യസർവീസിലെ തപാൽ ബാലറ്റ് വോട്ടെടുപ്പിൽ 307 പേർ വോട്ടു ചെയ്തു.

പോളിങ് സ്‌റ്റേഷനിലെ സൗകര്യങ്ങൾ: കുടിവെള്ളം, ഭിന്നശേഷിക്കാർക്കും അവശരായവർക്കുമായി വീൽചെയർ സൗകര്യം

കോട്ടയം ജില്ലയിൽ 15,99,969 വോട്ടർമാർ

കോട്ടയം ജില്ലയിൽ 9 നിയമസഭാമണ്ഡലങ്ങളിലായി 15,99,969 വോട്ടർമാരുണ്ട്. 8,23,655 സ്ത്രീകളും 7,76,298 പുരുഷന്മാരും 16 ട്രാൻസ്‌ജെൻഡറുകളും ഉൾപ്പെടുന്നു. 18-19 വയസുള്ള 20836 വോട്ടർമാരുണ്ട്. 85 വയസിനു മുകളിലുള്ള 20910 വോട്ടർമാരും 15034 ഭിന്നശേഷി വോട്ടർമാരുമുണ്ട്. വോട്ടർമാരിൽ 51.48 ശതമാനം സ്ത്രീകളും 48.52 ശതമാനം പുരുഷന്മാരുമാണ്. 2024 ജനുവരി 22ന് സംക്ഷിപ്ത വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷം ജില്ലയിൽ 33,041 പേർ പുതുതായി വോട്ടർപട്ടികയിൽ പേരു ചേർത്തു. 3923 പേർ കോട്ടയം ജില്ലയിലേക്കു പേരുമാറ്റി. കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ പുതുപ്പള്ളി, കോട്ടയം, ഏറ്റുമാനൂർ, വൈക്കം, കടുത്തുരുത്തി, പാലാ നിയമസഭാ മണ്ഡലങ്ങൾ, മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ ചങ്ങനാശേരി നിയമസഭാ മണ്ഡലം, പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയമസഭാ മണ്ഡലങ്ങളും കോട്ടയം ജില്ലയിൽ ഉൾപ്പെടുന്നു. കോട്ടയം ലോക്‌സഭ മണ്ഡലത്തിലെ പിറവം നിയമസഭാ നിയോജകമണ്ഡലം എറണാകുളം ജില്ലയിലേതാണ്.

കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം നിയമസഭാ മണ്ഡലം തിരിച്ച് (മൊത്തം വോട്ടർമാർ, ആൺ, പെൺ, ട്രാൻസ്‌ജെൻഡർ, മുതിർന്ന വോട്ടർമാർ, യുവ വോട്ടർമാർ, ഭിന്നശേഷി വോട്ടർമാർ എന്ന ക്രമത്തിൽ
പുതുപ്പള്ളി-179662, 87296, 92360, 6, 2169, 2398, 1702

കോട്ടയം-163830, 78726, 85103, 1, 2181, 1821, 1453

ഏറ്റുമാനൂർ 168308, 81842, 86465, 1, 2641, 1884, 1781,

വൈക്കം-163469, 79207, 84259, 3, 1664, 1969, 1558

കടുത്തുരുത്തി-187350, 91062, 96286, 2, 2861,2306,1946

പാലാ-186153, 90082,96071, 0, 2835, 2782, 2108

പിറവം- 206051, 99287,106762, 2, 3426, 2538, 1468

ചങ്ങനാശേരി(മാവേലിക്കര)-172621, 82613, 90006, 2, 1815, 2266, 1167

കാഞ്ഞിരപ്പള്ളി( പത്തനംതിട്ട)-187898, 90990, 96907, 1, 2599, 2555, 1574

പൂഞ്ഞാർ(പത്തനംതിട്ട) – 190678, 94480, 96198, 0, 2145, 2855, 1745

കോട്ടയം ജില്ലയിലെ വോട്ടർമാരുടെ എണ്ണം. പ്രായം തിരിച്ച്

18-19 വയസ്: 20836 20-29: 231752

30-39: 275873 40-49: 318126

50-59: 321343 60-69: 243629

70-79: 138200 80-89: 43522

90-99: 6343 100-109: 335

110-119: 10

വോട്ടെണ്ണൽ ജൂൺ നാലിന് നടക്കും. വോട്ടെടുപ്പിന് ശേഷം ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളും വിവി പാറ്റുകളും നാട്ടകത്തെ കോട്ടയം ഗവൺമെന്റ് കോളജിലെ സ്‌ട്രോങ് റൂമിൽ സൂക്ഷിക്കും. ജൂൺ നാലിനാണ് വോട്ടെണ്ണൽ. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ റ്റി.എസ്. ജയശ്രീ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Hot Topics

Related Articles