ഗുവാഹത്തി: ഐപിഎല്ലിലെ ആവേശ പോരാട്ടത്തില്‍ ഇന്ന് രാജസ്ഥാൻ റോയല്‍സിനെ നേരിടാനൊരുങ്ങവെ രാജസ്ഥാന്‍റെ വെടിക്കെട്ട് ഓപ്പണര്‍ വൈഭവ് സൂര്യവംശിയെ ഭയക്കുന്നില്ലെന്ന് തുറന്നുപറഞ്ഞ് മുംബൈ ഇന്ത്യൻസ് ബൗളിംഗ് പരിശീലകന്‍ പരസ് മാംബ്രെ. രാജസ്ഥാന്‍റെ കൗമാര വിസ്മയം വൈഭവ് സൂര്യവംശിയെ ചുറ്റിപ്പറ്റിയുള്ള ഹൈപ്പ് തള്ളിയ മാംബ്രെ, ലെഗ് സ്പിന്നർ രവി ബിഷ്‌ണോയിയില്‍ ഇപ്പോള്‍ ‘മിസ്റ്ററി’ ഒന്നുമില്ലെന്നും കൂട്ടിച്ചേർത്തു.
വൈഭവ് ഞങ്ങള്‍ക്ക് പുതിയൊരാളല്ല. ഇത് അവന്‍റെ രണ്ടാം സീസണാണ്. വൈഭവ് മികച്ച താരമാണെന്നതില്‍ തർക്കമില്ല, ടീം നല്‍കിയ ഉത്തരവാദിത്തം അവൻ ഭംഗിയായി നിറവേറ്റുന്നുണ്ട്. എന്നാല്‍ മറ്റ് താരങ്ങളെപ്പോലെ തന്നെയാണ് ഞങ്ങള്‍ വൈഭവിനെയും കാണുന്നത്. അവന് വേണ്ടി മാത്രമായി പ്രത്യേക തന്ത്രങ്ങളൊന്നും മെനയുന്നില്ലെന്നും മാംബ്രെ പറഞ്ഞു. ഹൈപ്പുണ്ടാക്കാതെ സാധാരണ തയ്യാറെടുപ്പുകള്‍ മാത്രമാണ് സൂര്യവംശിക്കെതിരെയും മുംബൈ നടത്തുന്നതെന്ന് മാംബ്രെ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബൗളിംഗില്‍ രാജസ്ഥാന്‍റെ തുരുപ്പുചീട്ടായ സ്പിന്നര്‍ രവി ബിഷ്‌ണോയിയെ നേരിടാൻ മുംബൈക്ക് ആശങ്കയില്ലെന്നും മാംബ്രെ പറഞ്ഞു. ബിഷ്‌ണോയി കാലങ്ങളായി ഐപിഎല്ലില്‍ കളിക്കുന്ന താരമാണെന്നും അതുകൊണ്ട് തന്നെ ബൗളിംഗ് രീതികള്‍ എല്ലാവർക്കും പരിചിതമാണെന്നും മാംബ്രെ ഓർമ്മിപ്പിച്ചു. ബിഷ്‌ണോയിയുടെ ബൗളിംഗ് ശൈലി ടീമുകള്‍ കൃത്യമായി പഠിച്ചു കഴിഞ്ഞു. ഈ സീസണില്‍ ബിഷ്‌ണോയി വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. അതിനാല്‍ മറ്റ് ബൗളർമാരെപ്പോലെ തന്നെ ബിഷ്ണോയിയെയും മുംബൈ ബാറ്റ്സ്മാന്മാർ നേരിടും. ക്രിക്കറ്റില്‍ എല്ലാ താരങ്ങള്‍ക്കും നല്ല സമയവും മോശം സമയവും ഉണ്ടാകുമെന്നും ബിഷ്‌ണോയിയുടെ പ്രകടനത്തെ ആ രീതിയില്‍ മാത്രമേ കാണുന്നുള്ളൂ എന്നും മാംബ്രെ കൂട്ടിചേർത്തു.
ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റതിന്‍റെ ക്ഷീണത്തിലാണ് മുംബൈ ഗുവാഹത്തിയില്‍ എത്തുന്നത്. അസുബാധിതനായതോടെ കഴിഞ്ഞ മത്സരത്തില്‍ നിന്ന് വിട്ടു നിന്ന ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഇന്ന് തിരിച്ചെത്തിയേക്കുമെന്നും മാംബ്രെ സൂചന നല്‍കി. ഹാര്‍ദിക്കിന്‍റെ അഭാവത്തില്‍ സൂര്യകുമാർ യാദവായിരുന്നു ഡല്‍ഹിക്കെതിരായ മത്സരത്തില്‍ മുംബൈയെ നയിച്ചത്. എന്നാല്‍ രാജസ്ഥാനെതിരായ നിർണ്ണായക മത്സരത്തില്‍ ഹാർദിക് പാണ്ഡ്യ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകള്‍. ഹാർദിക് കൂടി മടങ്ങിയെത്തുന്നതോടെ ബാറ്റിംഗിലും ബൗളിംഗിലും കൃത്യമായ ബാലൻസ് കണ്ടെത്താമെന്നും വിജയവഴിയില്‍ തിരിച്ചെത്താമെന്നുമാണ് മുംബൈ ഇന്ത്യൻസിന്‍രെ പ്രതീക്ഷ. മികച്ച ഫോമിലുള്ള രാജസ്ഥാന്റെ ടോപ്പ് ഓർഡറിനെ പൂട്ടുക എന്നതാകും മുംബൈ ബൗളർമാരുടെ പ്രധാന വെല്ലുവിളി.

