മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെ ED വീണ്ടും ചോദ്യം ചെയ്യും. അതിനായി ഉടൻ തന്നെ പുതിയ സമൻസ് കൈമാറും. CMRL ന് നൽകിയതായി പറയുന്ന സേവനങ്ങൾ തെളിയിക്കാൻ വീണക്ക് കൃത്യമായ രേഖകൾ ഒന്നും ഹാജരാക്കാനായില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. IT സേവനങ്ങൾ സംബന്ധിച്ച് cmrl പ്രതിനിധികളുമായി നേരിട്ടായിരുന്നു ചർച്ചകളെന്നതിനാൽ മറ്റു രേഖകൾ സൂക്ഷിച്ചിട്ടില്ലെന്ന് വീണയുടെ മൊഴി. എക്സാലോജിക് നിലവിൽ പ്രവർത്തനത്തിലില്ല, അവിടെ ഉപയോഗിച്ച സിസ്റ്റത്തിലായിരുന്നു മറ്റു ചില വിശദാംശങ്ങളെന്നും മറുപടി.
cmrl ൽ നിന്നും ലഭിച്ച 2.78 കോടിയുടെ പൂർണ്ണമായ വിനിയോഗം സമ്പന്ധിച്ച വീണയുടെ മറുപടികളിലും പൊരുത്തക്കേട് ഉണ്ട്. മൊഴികളിൽ വ്യക്തതക്കുറവെന്നും ആഴത്തിൽ പരിശോധിക്കുമെന്നും ED. കോടതി അനുവദിച്ചെങ്കിലും sfio കുറ്റപത്രത്തിനൊപ്പമുള്ള അനുബന്ധ രേഖകൾ ഇ ഡിക്ക് ഇതുവരേയും കിട്ടിയിട്ടില്ല. അതുകൂടി സമാഹരിച്ച ശേഷംമാകും വീണക്കുള്ള മൂന്നാം സമൻസിൻ്റെ തീയതി തീരുമാനിക്കുക


