കാഞ്ഞിരപ്പള്ളി :∙ ഷവർമ കഴിച്ച 10 പേർക്കും മന്തി കഴിച്ച 8 പേർക്കും ഭക്ഷ്യവിഷബാധയുണ്ടായെന്ന പരാതിയെത്തുടർന്ന് 26 മൈലിൽ പ്രവർത്തിക്കുന്ന ഫാസ് ഹോട്ടൽ താൽക്കാലികമായി അടപ്പിച്ചു. പാറത്തോട് പഞ്ചായത്ത് അധികൃതർ ഹോട്ടൽ ഉടമയ്ക്ക് നോട്ടിസ് നൽകി. കഴിഞ്ഞ 8ന് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
പാറത്തോട്,ഇടക്കുന്നം സ്വദേശികൾക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. കുറച്ചുപേരെ മേരി ക്വീൻസ് ആശുപത്രിയിലും ബാക്കിയുള്ളവരെ ഹൈറേഞ്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എല്ലാവർക്കും ശക്തമായ വയറുവേദനയും വയറിളക്കവുമാണ് ഉണ്ടായത്. പ്രശ്നം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗ്സഥരും ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരും പരിശോധന നടത്തി. പഴകിയ ഭക്ഷ്യവസ്തുക്കളും പഴകിയ ഇറച്ചിയും ഉപയോഗിച്ചത് കൊണ്ടാണ് ഇങ്ങനെ ഉണ്ടായത് എന്നാണ് കണ്ടെത്താനായത്.