കോട്ടയം : എരുമേലിയിൽ വീടിന് തീപിടിച്ചതിനെ തുടർന്ന് പൊള്ളലേറ്റവരിൽ രണ്ട് പേർ കൂടി മരിച്ചു. കനകപ്പലം സ്വദേശി സത്യപാലൻ മകൾ അഞ്ജലി എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇതോടെ ആകെ മരണം മൂന്നായി. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കനകപ്പലം ശ്രീനിപുരം കോളനിക്കു സമീപം പുത്തൻപുരക്കൽ സത്യപാലന്റെ വീട്ടിൽ തീപിടുത്തമുണ്ടായത്. പൊള്ളലേറ്റതിനെ തുടർന്ന് സത്യപാലന്റെ ഭാര്യ സീതമ്മ വീട്ടിൽ വെച്ച് തന്നെ മരണമടഞ്ഞു.
ഗുരുതരമായി പൊള്ളലേറ്റ സത്യപാലനെയും മകൾ അഞ്ജലിയെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ ഇവരും മരണത്തിന് കീഴടങ്ങുകയായിരുന്നു. തീപിടുത്തത്തിൽ മകൻ ഉണ്ണിക്കുട്ടനും (22) പരുക്കേറ്റിരുന്നു. ഇയാൾ ഇപ്പോഴും ചികിത്സയിലാണ്. രാവിലെ ഒരു യുവാവ് സുഹൃത്തുക്കൾക്കൊപ്പം സത്യപാലന്റെ വീട്ടിലെത്തി മകൾ അഞ്ജലിയെ വിവാഹം കഴിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയിരുന്നതായി പറയപ്പെടുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവർ പോയതിനു പിന്നാലെ ഇതു സംബന്ധിച്ച് വീട്ടിൽ തർക്കമുണ്ടായി. പിന്നാലെ വീട്ടിനുള്ളിൽ തീ പടരുകയായിരുന്നു. തീ പടർന്നത് എങ്ങനെയെന്നു വ്യക്‌തമല്ല. വീട്ടിൽ വച്ച് ആരെങ്കിലും ആത്മഹത്യാശ്രമം നടത്തിയതാണോ എന്നും സംശയമുണ്ട്. അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീയണച്ചത്.


