ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിദേശ പര്യടനം; യുഎസ്, യുകെ സംഘത്തെ തരൂർ നയിക്കും; കേന്ദ്രത്തെ സമ്മതമറിയിച്ചു

ദില്ലി: പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരവാദത്തെ  ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ കൂടുതല്‍  തുറന്ന് കാട്ടാന്‍ ഇന്ത്യ. യുഎസ്, യുകെ എന്നിവിടങ്ങളിലേക്കുള്ള സംഘത്തെ നയിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ക്ഷണം ശശി തരൂര്‍ സ്വീകരിച്ചു. വിദേശകാര്യ പാര്‍ലമെന്‍ററി സമിതിയുടെ ചെയര്‍മാനെന്ന നിലക്കാണ് തരൂരിനെ പരിഗണിക്കുന്നതെങ്കിലും കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കുകയാണ് ലക്ഷ്യം. സമിതിയുമായി സഹകരിക്കുമെന്ന് കോണ്‍ഗ്രസ്  നിലപാടറിയിച്ചു.

Advertisements

നയതന്ത്ര തലത്തിലെ ഇന്ത്യയുടെ മറ്റൊരു നിര്‍ണ്ണായക നീക്കമാണിത്. ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ പാകിസ്ഥാനെ കൂടുതല്‍ തുറന്ന് കാട്ടാന്‍ പ്രതിനിധി സംഘത്തെ അയക്കാന്‍ ഇന്ത്യയുടെ തീരുമാനം. പഹല്‍ഗാം ആക്രമണം മുതല്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വരെയുള്ള  നിര്‍ണ്ണായക നാളുകള്‍ വിശദീകരിക്കുകയാണ് സംഘങ്ങളുടെ ദൗത്യം.  ഈ മാസം 22 മുതല്‍ അടുത്ത മാസം പകുതിവരെ നീളുന്ന ദൗത്യം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍  നിന്നുമുള്ള എംപിമാരും മുന്‍ മന്ത്രിമാരും, നയതന്ത്ര ഉദ്യോഗസ്ഥരും   ഉള്‍പ്പെടുന്ന സംഘമാകും സന്ദര്‍ശിക്കുക. യുഎസ്, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് തുടങ്ങിയ രാജ്യങ്ങളിലാകും പര്യടനം. രാഷ്ട്രീയ പാര്‍ട്ടികളോടാലോചിക്കാതെ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് എംപിമാരുടെ പട്ടിക തയ്യാറാക്കിയത്. യുഎസ്, യുകെ എന്നിവിടങ്ങളിലേക്കുള്ള സംഘത്തെ നയിക്കാനുള്ള ക്ഷണം തരൂര്‍ സ്വീകരിച്ചു. കേരളത്തില്‍ നിന്ന് ജോണ്‍ ബ്രിട്ടാസ് എംപിയും ക്ഷണം സ്വീകരിച്ചതായാണ് വിവരം.

മുന്‍ കേന്ദ്രമന്ത്രിമാരായ സല്‍മാന്‍ ഖുര്ഷിദ്, ഗുലാം നബി ആസാദ്, ഡിഎംകെയില്‍ നിന്ന് കനിമൊഴി, എന്‍സിപിയുടെ സുപ്രിയ സുലേ, തുടങ്ങിയവരും പല സംഘങ്ങളിലായി ഉണ്ടെന്നാണ് വിവരം. തരൂരിനെ പരിഗണിച്ചതിലൂടെ  കോണ്‍ഗ്രസിന്‍റെ ഉത്തരം മുട്ടിക്കുക കൂടിയാണ് ബിജെപിയുടെ ഉന്നം. ഇന്ത്യ പാക് സംഘര്‍ഷത്തില്‍  പാര്‍ട്ടി നിലപാട് മറികടന്ന്  കേന്ദ്രസര്‍ക്കാരിന് തരൂര്‍ വലിയ പിന്തുണയാണ് നല്‍കുന്നത്.

അഭിപ്രായ പ്രകടനത്തില്‍ പാര്‍ട്ടി ലക്ഷ്മണരേഖ വരച്ചെങ്കിലും വിദേശകാര്യ വിഷയത്തില്‍ സ്വന്തം നിലക്ക് അഭിപ്രായം പറയുമെന്ന് തന്നെയാണ് തരൂര്‍ ആവര്‍ത്തിക്കുന്നത്. ബിജെപിയുടെ നീക്കം മനസിലാക്കി കോണ്‍ഗ്രസ് നിലപാട് മുന്‍കൂട്ടി അറിയിച്ചിരിക്കുകയാണ്. സമിതിയുമായി സഹകരിക്കും.  ഇപ്പോഴത്തെ സാഹചര്യം പ്രയോജനപ്പെടുത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാനും മറ്റുള്ള പാര്‍ട്ടികളെ  വെട്ടിലാക്കാനുമാണ് ബിജെപി നോക്കുന്നതെന്നാണ് നേതൃത്വത്തിന്‍റെ പ്രതികരണം.   

Hot Topics

Related Articles