കോട്ടയം: നഗരമധ്യത്തിൽ പൊലീസിന്റെ മൂക്കിൻ തുമ്പിൽ പൊലീസിനെ വെല്ലുവിളിച്ച് ചീട്ടുകളി സജീവം. കോട്ടയം ടിബി റോഡിൽ കല്യാൺ സിൽക്ക്സിനു സമീപത്തെ ഇടവഴിയിലെ ക്ലബ് കേന്ദ്രീകരിച്ചാണ് സാമൂഹിക വിരുദ്ധ – ഗുണ്ടാ സംഘങ്ങളുടെ നിയന്ത്രണത്തിൽ ചീട്ടുകളി നടക്കുന്നത്. മുൻ ഗുണ്ടാ സംഘാംഗങ്ങളാണ് ചീട്ടുകളി നിയന്ത്രിക്കുന്നത്. കഴിഞ്ഞ ദിവസം ചീട്ടുകളി കേന്ദ്രത്തിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ചീട്ടുകളി കേന്ദ്രം നടത്തിപ്പുകാരെ അടക്കം സ്റ്റേഷനിലേയ്ക്കു വിളിച്ചു വരുത്തി താക്കീത് ചെയ്തു വിടുകയും ചെയ്തിരുന്നതാണ്.
എന്നാൽ, ഇന്നലെ രാത്രിയിൽ വീണ്ടും ഈ കേന്ദ്രത്തിൽ ചീട്ടുകളി നടന്നതായാണ് വിവരം. പൊലീസ് തങ്ങളെ ഒന്നും ചെയ്യില്ലെന്നും എല്ലാവർക്കും കൃത്യമായി മാസപ്പടി നൽകുന്നുണ്ടെന്നും തുറന്ന് പറഞ്ഞാണ് മാഫിയ സംഘം ചീട്ടുകളി കളത്തിലേയ്ക്ക് ആളെ ഇറക്കുന്നത്. പൊലീസ് എത്തി പിടികൂടുമെന്ന് ഭയന്നു നിൽക്കുന്ന ചീട്ടുകളിക്കാരെ ആശ്വസിപ്പിച്ച് കളത്തിലിറക്കാനും നിരവധി ആളുകൾ രംഗത്തുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം കല്യാൺ സിൽക്ക്സ് ഷോറൂമിന്റെ സമീപത്തു കൂടി ബിവറേജിനു സമീപത്തേയ്ക്കു പോകുന്ന വീട് കേന്ദ്രീകരിച്ചാണ് സാമൂഹിക വിരുദ്ധ സംഘം ചീട്ടുകളി കേന്ദ്രം നടത്തുന്നത്. ഭക്ഷണവും മദ്യവും യഥേഷ്ടം ഒഴുകുന്ന ഇവിടെ പുലർച്ചെ വരെ നീളുന്ന ചീട്ടുകളിയും ബൗൺസ് കളിയുമാണ് പലപ്പോഴും നടക്കുന്നത്. വെള്ളി ശനി ഞായർ ദിവസങ്ങളിൽ നൂറ് കണക്കിന് കളിക്കാരാണ് ഇവിടെ എത്തുന്നത്. ഈ സ്ഥലം കേന്ദ്രീകരിച്ചു മാഫിയ സംഘങ്ങൾക്കൊപ്പം ഗുണ്ടാ സംഘങ്ങളും , ബ്ലേഡ് ഇടപാടുകാരും സജീവമാണ്.
ഓരോ ദിവസവും ലക്ഷണങ്ങളാണ് ഈ കളത്തിൽ നിന്നും വാരിയെടുക്കുന്നത്. ബ്ലേഡ് പലിശയ്ക്ക് പണം കൊടുക്കുന്ന മാഫിയ സംഘങ്ങൾക്കും ഇവിടെ ചാകരക്കാലമാണ്. ചീട്ടുകളിയ്ക്കാൻ എത്തുന്നവർക്ക് പണം പലിശയ്ക്ക് കൊടുക്കുകയും, മണിക്കൂറുകൾക്കകം തന്നെ ഇത് ഇരട്ടിയായി തിരികെ വാങ്ങുകയും ചെയ്യുന്നതും പതിവാണ്. വാഹനങ്ങളും, സ്വർണവും ആധാരവും വരെ പണയം വച്ച് ചീട്ടുകളി നടത്തുന്ന സംഘവും സജീവമാണ് ഇവിടെ.