ദില്ലി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും സഞ്ജയ് കുമാറിനുമെതിരെ ദില്ലി പൊലീസിന് പരാതി. ലോക്സഭാ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് വ്യാജ പ്രചാരണങ്ങൾ നടത്തിയെന്നും സർക്കാരിനെതിരായി പ്രവർത്തിച്ചെന്നും കാട്ടിയാണ് പരാതി. സുപ്രീംകോടതി അഭിഭാഷകൻ വിനീത് ജിൻഡാലാണ് പരാതി നൽകിയത്.

മഹാരാഷ്ട്രയിലെ വോട്ടർ കണക്ക് നേരത്തെ നൽകിയത് തെറ്റാണെന്ന് സിഎസ് ഡി എസ് ഇന്ന് സമ്മതിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള പഴയ പോസ്റ്റുകൾ പിൻവലിക്കുകയും ചെയ്തിരുന്നു. സിഡിഎസിൻ്റെ ചെയർമാനാണ് സഞ്ജയ് കുമാർ. വോട്ടർ പട്ടികയിൽ വ്യാപകമായി ക്രമക്കേട് ആരോപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് പരാതി.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള തൻ്റെ വിമർശനം ശക്തമാക്കുകയാണ് രാഹുൽ ഗാന്ധി. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ വോട്ട് മോഷണത്തിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കും രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കുമെതിരെ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിഹാറിലെ ഗയയിൽ ഒരു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ട് മോഷണം ഭാരതാംബയുടെ ആത്മാവിന് നേരെയുള്ള ആക്രമണമെന്ന് പറഞ്ഞ അദ്ദേഹം, ഇത് പിടിക്കപ്പെട്ടശേഷവും തെരഞ്ഞെടുപ്പ് കമ്മീഷൻ സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെടുകയാണെന്നും പറഞ്ഞു.

‘തെരഞ്ഞെടുപ്പ് കമ്മീഷൻ ബിഹാറിനായി എസ്ഐആർ എന്ന പേരിൽ വോട്ട് മോഷണത്തിന്റെ പുതിയ രൂപം കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ ഞങ്ങൾക്ക് കുറച്ച് സമയം കൂടി ലഭിച്ചാൽ എല്ലാ നിയമസഭാ, ലോക്സഭാ സീറ്റുകളിലും നിങ്ങൾ നടത്തിയ വോട്ട് മോഷണം ഞങ്ങൾ പിടികൂടി ജനങ്ങളുടെ മുന്നിൽ വയ്ക്കും. രാജ്യത്തെ ജനങ്ങൾ നിങ്ങളോട് സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെടും,’ അദ്ദേഹം പറഞ്ഞു. വോട്ടർ അധികാർ യാത്രയുടെ രണ്ടാം ദിവസത്തെ സമാപന റാലിയിൽ തേജസ്വി യാദവിൻ്റെ സാന്നിധ്യത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗം.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവർക്കെതിരെയാണ് കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ കൂടിയായ രാഹുൽ ഗാന്ധിയുടെ വിമർശനം. ബിഹാറിലും ദില്ലിയിലും ഇന്ത്യാ മുന്നണി സർക്കാർ അധികാരത്തിൽ വരുന്ന ദിവസം വരുമെന്നും അന്ന് ഈ മൂന്ന് പേർക്കെതിരെയും ഞങ്ങൾ നടപടിയെടുക്കുമെന്നും അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി.