ചെന്നൈ :ആഭരണ വ്യാപാരവുമായി യാത്ര ചെയ്ത സംഘത്തെ ലക്ഷ്യമാക്കി നടന്ന സിനിമാതുല്യമായ കൊള്ള. 10 കോടിയോളം വിലവരുന്ന സ്വർണാഭരണങ്ങളാണ് കൊള്ളസംഘം പിടിച്ചു നീക്കിയത്.ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. തിരുച്ചിറപ്പള്ളി-ചെന്നൈ ദേശീയപാതയിലെ സമയപുരം ഭാഗത്ത് വിശ്രമത്തിനായി വാഹനം നിർത്തിയിരിക്കുമ്പോഴാണ് കൊള്ളസംഘം ആക്രമണം നടത്തിയത്.പോലീസിന്റെ വിവരമനുസരിച്ച്, ചെന്നൈയിലെ സൗക്കർപേട്ടിലെ ജ്വല്ലറിയിലെ മാനേജരായ ഗുണവത് (26) അടക്കം മൂന്നുപേർ 1250 പവൻ വരുന്ന 10 കിലോയോളം സ്വർണവുമായി കാറിൽ യാത്ര ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.
ആദ്യം ഡിണ്ടിഗലിലെ ജ്വല്ലറിയിൽ കുറച്ച് സ്വർണം എത്തിച്ച ശേഷമാണ് ഇവർ ചെന്നൈയിലേക്ക് മടങ്ങിയത്.ഈ സമയത്താണ് നാല് പേർ സഞ്ചരിച്ച മറ്റൊരു കാർ പിന്തുടർന്ന് എത്തിയത്. സംഘം യാത്രക്കാരുടെ കണ്ണിലേക്കു മുളകുപൊടി എറിഞ്ഞ് ആക്രമിച്ച ശേഷം കാറിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കവർന്നു. ആക്രമണത്തിൽ പെട്ടവർക്ക് ഏറെ നേരം ഒന്നും കാണാനായില്ല. പിന്നീട് ഗുണവത് സമയപുരം പോലീസിനെ വിവരം അറിയിച്ചു.സംഭവത്തെ തുടർന്ന് ട്രിച്ചി പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ മൂന്ന് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. കൊള്ളസംഘം ചെന്നൈയിൽ നിന്നുതന്നെ ഇവരെ പിന്തുടർന്നിരുന്നോ, അല്ലെങ്കിൽ ഡിണ്ടിഗലിൽ നിന്ന് മടങ്ങിയ ശേഷമാണോ ആക്രമണം ആസൂത്രണം ചെയ്തതെന്ന് പൊലീസ് അന്വേഷിക്കുകയാണ്.