ആലപ്പുഴ:ആലപ്പുഴയിൽ നടുക്കിയ അനിത വധക്കേസിൽ രണ്ടാം പ്രതി രജനി (38) ക്കും വധശിക്ഷ. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി (മൂന്ന്) ജഡ്‌ജി എം. സുഹൈബ് ആണ് കൈനകരി തോട്ടുവാത്തല പടിഞ്ഞാറു പതിശേരി വീട്ടിൽ താമസിക്കുന്ന രജനിക്ക് വിധി പ്രസ്താവിച്ചത്. കേസിലെ ഒന്നാം പ്രതി പ്രബീഷിന് നേരത്തെ തന്നെ വധശിക്ഷ വിധിച്ചിരുന്നു.കേസിൽ വിധി പ്രസ്താവിച്ച ദിവസം രജനി ഒഡീഷയിലെ ലഹരിമരുന്ന് കേസിൽ ജയിലിലായിരുന്നതിനാൽ കോടതിയിൽ ഹാജരായിരുന്നില്ല. തുടർന്ന് ഇന്ന് കോടതിയിൽ ഹാജരാക്കിയ ശേഷമാണ് ശിക്ഷ പ്രഖ്യാപിച്ചത്.
ബന്ധത്തിലെ സംഘർഷം കൊലപാതകത്തിലേക്ക്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അനിതയും പ്രബീഷും താമരക്കുളത്തെ ഒരു ഫാമിൽ ജോലി ചെയ്യുന്നതിനിടെയാണ് പരിചയപ്പെടുകയും പിന്നീട് അടുപ്പത്തിലാകുകയും ചെയ്തത്. അനിത തന്റെ ഭർത്താവിനെയും രണ്ടു മക്കളെയും ഉപേക്ഷിച്ചാണ് പ്രബീഷിനൊപ്പം താമസിക്കാൻ തുടങ്ങിയത്. തുടർന്ന് അനിത ഗർഭിണിയായി.എന്നാൽ ഗർഭഛിദ്രം നടത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് അനിതയെ ഇല്ലാതാക്കാനുള്ള ഗൂഢാലോചന ആരംഭിച്ചത്. അതേസമയം പ്രബീഷ് രജനിയുമായും അടുത്ത ബന്ധത്തിലായിരുന്നു. ഈ ബന്ധവഴിയുള്ള സംഘർഷവുമാണ് കൊലപാതകത്തിന് പിന്നിലെ മറ്റൊരു പ്രധാന പ്രേരകശക്തി.
കൊലപാതകത്തിന്‍റെ ദിവസം
2021 ജൂലൈ 9-ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ പ്രബീഷും രജനിയും വിളിച്ചതിനെ തുടർന്ന് അനിത ആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻഡിലെത്തി. പ്രബീഷ് തൃശൂരിൽ നിന്നുമാണ് എത്തിയതെങ്കിൽ രജനി കൈനകരിയിൽ നിന്നുമായിരുന്നു. സ്റ്റാൻഡിൽ നിന്ന് ഓട്ടോറിക്ഷയിൽ മൂന്നുപേരും രജനിയുടെ വീട്ടിലേക്കാണ് പോയത്.രാത്രി ഒൻപതരയോടെ ഇരുവരും ചേർന്ന് അനിതയുടെ കഴുത്തും വായും മൂക്കും ഞെരിച്ച് ശ്വാസംമുട്ടിച്ചു. അനിത അബോധാവസ്ഥയായപ്പോൾ മരിച്ചെന്ന് കരുതി രാത്രി പന്ത്രണ്ടരയോടെ മൃതദേഹം വീടിനടുത്തുള്ള തോട്ടിലേക്ക് കൊണ്ടുപോയി.
ഫൈബർ വള്ളത്തിൽ കയറ്റി അരയൻതോട്ടിലൂടെ പൂക്കൈതയാറ്റിലേക്കാണ് കൊണ്ടുപോയത്.പൂക്കൈതയാറ്റിലെ ഒഴുക്കുള്ള ഭാഗത്ത് മൃതദേഹം ഉപേക്ഷിക്കാനായിരുന്നു ശ്രമം. എന്നാൽ വള്ളം മറിഞ്ഞതോടെ ആസൂത്രണം തകരുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ കഴുത്തുഞെരിച്ചത് മരണകാരണമല്ലെന്നും വെള്ളത്തിൽ വീണ ശേഷമുള്ള മുങ്ങിമരണമാണ് സംഭവിച്ചതെന്നും വ്യക്തമാകുന്നു.
രജനിയുടെ ബന്ധുവിന്റെ വള്ളമാണ് പ്രതികൾ ഉപയോഗിച്ചത്. വള്ളം മറിഞ്ഞതിനെ തുടർന്ന് ഉപേക്ഷിച്ച അവസ്ഥയിലായിരുന്നു. പ്രതികൾ പിന്നീട് വീട്ടിലെത്തുകയും ചെയ്തു.


