കോട്ടയം: അയൽവാസിയായ വീട്ടമ്മയുടെ ഫോൺ നമ്പർ നൽകാത്തതിന്റെ വൈരാഗ്യത്തെ തുടർന്ന് ചുങ്കം വാരിശേരിയിൽ യുവാവിന്റെ കാർ കുമ്മനം സ്വദേശി തീയിട്ടു നശിപ്പിച്ചു. സംഭവത്തിൽ കാർ ഉടമയായ യുവാവ് പൊലീസിൽ പരാതി നൽകി. കാർ കത്തിച്ച സംഭവത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ സഹിതമാണ് യുവാവ് പരാതി നൽകിയത്. വാരിശേരി മര്യാത്തുരുത്ത് പുതുപ്പറമ്പിൽ റിയാസ് ബഷീറിന്റെ ഉമസ്ഥതയിലുള്ള സ്വിഫ്റ്റ് ഡിസയർ കാറിനാണ് തീയിട്ടത്.




ഇന്ന് പുലർച്ചെ 4.17 നായിരുന്നു കേസിനാസ്പദമായ സംഭവം. 4.15 ന് യുവാവ് ബൈക്കിൽ കാറിനു സമീപം എത്തുന്നതും ഇവിടെ ചിലവഴിക്കുന്നതും സിസിടിവി ക്യാമറാ ദൃശ്യങ്ങളിൽ കാണാം. തുടർന്ന് കന്നാസിൽ പെട്രോളുമായി ഇയാൾ കാറിനു സമീപം എത്തി. തുടർന്ന് കാറിൽ പെട്രോൾ ഒഴിച്ച ശേഷം തീവയ്ക്കുകയായിരുന്നു. കാർ പൂർണ്ണമായും കത്തി നശിച്ചു. ഇതിന് ശേഷമാണ് വീട്ടുകാർ പോലും വിവരം അറിഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാവിലെ വീട്ടുകാർ എഴുന്നേറ്റ് സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കാർ കത്തിച്ചതാണ് എന്ന് വ്യക്തമായത്. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കാർ ഉടമയുടെ മൊഴിയെടുത്ത പൊലീസ് കേസെടുത്തിട്ടുണ്ട്. കേസിലെ പ്രതിയായ കുമ്മനം സ്വദേശി നേരത്തെ കാർ ഉടമയുടെ അയൽവാസിയായ വീട്ടമ്മയെ ശല്യം ചെയ്തിരുന്നതായി പറയുന്നു. ഇതേ തുടർന്ന് വീട്ടമ്മയുടെ നമ്പർ ചോദിച്ചാണ് കാർ ഉടമയെ വിളിച്ചത്. എന്നാൽ, നമ്പർ നൽകാനോ ചോദ്യത്തോട് പ്രതികരിക്കാനോ കാർ ഉടമ തയ്യാറായില്ല. ഇതിന്റെ വൈരാഗ്യത്തെ തുടർന്നാണ് പ്രതി കാർ കത്തിച്ചതെന്നാണ് പരാതി.


