പത്തനംതിട്ട :ശബരിമലയിൽ മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി നട തുറന്ന് 24 ദിവസം പിന്നിടുമ്പോഴും ഭക്തരുടെ ഒഴുക്ക് കുറഞ്ഞിട്ടില്ല. കഴിഞ്ഞ 23 ദിവസങ്ങൾക്കിടെ ശബരിമലയിലെത്തിയ അയ്യപ്പഭക്തരുടെ എണ്ണം 22 ലക്ഷത്തെ പിന്നിട്ടതായി ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു.ഇന്ന് വൈകുന്നേരം ആറ് മണിവരെ മാത്രം ഏകദേശം മുക്കാൽ ലക്ഷത്തോളം ഭക്തരാണ് ദർശനം നേടിയത്. സന്നിധാനം മുതൽ പമ്പ വരെ എല്ലായിടത്തും തിരക്ക് അനുഭവപ്പെട്ടുവെങ്കിലും ഭക്തർക്ക് ദർശന സൗകര്യം സുഗമമായി ക്രമീകരിക്കുന്നതിൽ പോലീസും ദേവസ്വം ബോർഡും ഫലപ്രദമായ നിയന്ത്രണം പുലർത്തുന്നുണ്ട്.
കാനനപാത വഴിയെത്തുന്ന ഭക്തരുടെ എണ്ണത്തിലും ഈ സീസണിൽ ശ്രദ്ധേയമായ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്ത് തിരക്ക് കൂടുന്ന ഓരോ ഘട്ടത്തിലും പമ്പയിൽ നിന്ന് നിയന്ത്രിത പ്രവേശനം ഉറപ്പാക്കുകയാണ് പൊലീസ്. നിലയ്ക്കലിലും സമാനമായി തിരക്ക് നിയന്ത്രണ നടപടികളാണ് നടപ്പിലുള്ളത്. ഇതോടെ മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന കാത്തിരിപ്പോ ദർശനം ലഭിക്കാതെ മടങ്ങേണ്ട സാഹചര്യമോ നിലവിൽ ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സന്നിധാനം സന്ദർശിക്കുന്ന ഭക്തർക്ക് കൃത്യമായ ഇടവേളകളിൽ ശുദ്ധജലവും ലഘുഭക്ഷണവും വിതരണം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. യാതൊരു വീഴ്ചയും വരുത്താതെ ഈ സേവനങ്ങൾ ലഭ്യമാക്കുന്നുണ്ടെന്നും ഉത്തരവാദികൾ അറിയിച്ചു.


