ന്യൂഡൽഹി:രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ ബിജെപിക്ക് ഉത്തരവാദിത്വമില്ലെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.ആക്രമണം നടത്തുന്നവർക്ക് വട്ടാണെന്നും ഇത്തരത്തിലുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ പാർട്ടിയുടെ തലയില്‍ കെട്ടിവെക്കാനാണ് കോണ്‍ഗ്രസും സിപിഎമ്മും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.140 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ ചിലർ തെറ്റായ കാര്യങ്ങള്‍ ചെയ്തേക്കാം. ഭരണഘടനയ്ക്ക് വിരുദ്ധമായി ആരെങ്കിലും പ്രവർത്തിക്കുന്നുണ്ടെങ്കില്‍ അവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇത്തരം സംഭവങ്ങളെ രാഷ്ട്രീയ ആയുധമാക്കാതെ കേസെടുത്ത് മുന്നോട്ട് പോകണം.
എന്നാല്‍ ഇതിനെ രാഷ്ട്രീയ അവസരമാക്കി മാറ്റാനാണ് ഇടത്-വലത് മുന്നണികള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.’ചില വട്ടുള്ള ആള്‍ക്കാർ രാജ്യത്ത് തെറ്റുകള്‍ ചെയ്തേക്കാം. അതിനെയെല്ലാം ഞങ്ങളുടെ തലയില്‍ വെച്ച് കെട്ടിവെക്കുന്ന രാഷ്ട്രീയമാണ് കോണ്‍ഗ്രസും സിപിഎമ്മും കളിക്കുന്നത്. ആരെങ്കിലും ഭരണഘടനയ്ക്ക് എതിരെ പ്രവർത്തിക്കുന്നുണ്ടെങ്കില്‍ അവർക്കെതിരെ നടപടി എടുക്കണം. അതാണ് യാഥാർത്ഥ്യം. അല്ലാതെ ഇത്തരം കാര്യങ്ങളെ വിവാദമാക്കുകയോ രാഷ്ട്രീയ അവസരമാക്കി മാറ്റുകയോ അല്ല ചെയ്യേണ്ടത്.’


