കോട്ടയം: വ്യവസായ തർക്കത്തിൻ്റെ പേരിൽ പ്രവാസി മലയാളി വ്യവസായിയ്ക്ക് എതിരെ അടിമാലിയിൽ വ്യാജ പരാതി നൽകിയ സംഭവത്തിൽ വഴിത്തിരിവ്. കേസിൽ പ്രതി ചേർക്കപ്പെട്ട പ്രവാസി മലയാളി വ്യവസായി നൽകിയ പരാതിയിൽ വാദിയുടെ സ്വത്തുക്കൾ അറ്റാച്ച് ചെയ്യാൻ കോട്ടയം അഡീഷണൽ സബ് കോടതി ഉത്തരവിട്ടു. പ്രവാസി മലയാളി വ്യവസായി തൃശൂർ ഒരുമനയൂർ എറച്ചംവീട്ടിൽ ജമീൽ മുഹമ്മദ് (48) നൽകിയ ഹർജിയിലാണ് കേസിലെ പ്രതിയായ ഏറ്റുമാനൂർ വെട്ടിമുകൾ ഷെമി മൻസിലിൽ ഷെമി മുസ്തഫയുടെയും ഇദ്ദേഹത്തിൻ്റെ ഉടമസ്ഥതയിലുള്ള തൃശൂർ ചാവക്കാട് ചേറ്റുവ റോഡിൽ പ്രവർത്തിക്കുന്ന ജി.എഫ് ഹോട്ടൽ ആൻ്റ് റിസോർട്ട്സ് പ്രവൈവറ്റ് ലിമിറ്റഡിൻ്റെയും സ്വത്തുക്കൾ അറ്റാച്ച് ചെയ്യാൻ കോടതി ഉത്തരവിട്ടത്.
കേസിലെ വാദിയായ ജമീൽ മുഹമ്മദും, പ്രതിയായ ഷെമി മുസ്തഫയും തമ്മിൽ നേരത്തെ ബിസിനസ് ഇടപാട് സംബന്ധിച്ചുള്ള തർക്കം നില നിന്നിരുന്നു. ഈ തർക്കത്തിൻ്റെ ഭാഗമായാണ് ഷെമിയെ ജമീൽ അടിമാലിയിൽ വച്ച് വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു എന്നത് അടക്കമുള്ള വ്യാജ കേസ് രജിസ്റ്റർ ചെയ്തത്. ഇത്തരത്തിൽ തർക്കം നിലനിൽക്കുമ്പോഴാണ് ജമീൽ മുഹമ്മദ് കോട്ടയം അഡീഷണൽ സബ് കോടതിയെ സമീപിച്ചത്. ഇരുവരും തമ്മിൽ 2022 ലുണ്ടാക്കിയ ധാരണ പ്രകാരം കേസിൽ തീർപ്പുണ്ടാക്കണമെന്നായിരുന്നു ജമീൽ കോടതിയിൽ വാദിച്ചത്. തീർപ്പുണ്ടാകും വരെ ഷെമിയുടെ സ്വത്തുക്കൾ അറ്റാച്ച് ചെയ്യണമെന്നും ജമീൽ കോടതിയിൽ വാദിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത് അംഗീകരിച്ചാണ് ഇപ്പോൾ കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. കേസിൽ ജമീലിൻ്റെ വാദം അംഗീകരിച്ച കോടതി മാർച്ച് രണ്ടിനു മുൻപായി എതിർകക്ഷികൾ അഞ്ചു കോടി രൂപ കെട്ടിവയ്ക്കണമെന്ന് നിർദേശിച്ചു. മാർച്ച് രണ്ടിന് മുൻപ് തുക കോടതിയിൽ കെട്ടി വയ്ക്കാൻ സാധിച്ചില്ലെങ്കിൽ എന്തു കൊണ്ട് സാധിച്ചില്ലെന്ന് കോടതിയിൽ സത്യവാങ് മൂലം നൽകി വ്യക്തമാക്കണമെന്നും നിർദേശിക്കുന്നു. അതു വരെ ഹർജിയിൽ പറയുന്ന സ്വത്തുവകകളിൽ അറ്റാച്ച് മെൻ്റ് നിലനിൽക്കുന്നതാണ് എന്നും കോടതി വ്യക്തമാക്കി. ഈ അറ്റാച്ച്മെൻ്റ് അനുവദിച്ചില്ലെങ്കിൽ സ്വത്ത് വകകൾ പ്രതിഭാഗം കൈമാറ്റം ചെയ്യാൻ സാധ്യതയുണ്ടെന്ന് വാദിഭാഗം വാദിച്ചു. ഇത് കോടതി അംഗീകരിച്ചു. ഈ ഉത്തരവിൻ്റെ പകർപ്പ് അതത് വില്ലേജ് ഓഫിസർമാർക്കും, സബ് രജിസ്ട്രാർ ഓഫിസുകളിലേയ്ക്കും അയക്കാനും കോടതി നിർദേശിച്ചു. കോടതി ഉത്തരവ് അനുസരിച്ച് ഷമിയുടെ അടിമാലിയിലെയും മാങ്കുളത്തെയും വസ്തുക്കൾ കഴിഞ്ഞ ദിവസവും , ഏറ്റുമാനൂരിലെ വസ്തുക്കൾ ഇന്നും അറ്റാച്ച് ചെയ്ത് ഉത്തരവ് നടപ്പാക്കി.


