ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറിൻ്റെ നിയമപരമായ ചട്ടക്കൂട് അന്തിമമാക്കുന്നതിനായി ഇന്ത്യൻ പ്രതിനിധി സംഘം അടുത്തയാഴ്ച യുഎസ് സന്ദർശിക്കും.ഫെബ്രുവരി 23-ന് സന്ദർശനം ആരംഭിക്കാനാണ് സാധ്യത. വാണിജ്യ മന്ത്രാലയത്തിലെ ജോയിൻ്റ് സെക്രട്ടറിയും ഇന്ത്യയുടെ മുഖ്യ ചർച്ചക്കാരനുമായ ദർപൻ ജെയിൻ ആണ് സംഘത്തെ നയിക്കുന്നത്. ഈ മാസം ആദ്യം പ്രഖ്യാപിച്ച വ്യാപാര കരാർ ചട്ടക്കൂടിനെ ഔദ്യോഗികമായ നിയമരേഖയാക്കി മാറ്റുക എന്നതാണ് പ്രധാന ലക്ഷ്യം. ഇന്ത്യൻ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 18 ശതമാനമായി കുറയ്ക്കുന്നതിനെക്കുറിച്ചും, യുഎസ് പരുത്തിയുടെ ഇറക്കുമതിയെക്കുറിച്ചും ചർച്ചകള്‍ നടക്കും.
മാർച്ചില്‍ കരാർ ഒപ്പിടാനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്താൻ ഇന്ത്യ തീരുമാനിച്ചതിനെ തുടർന്ന്, ഇന്ത്യൻ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് ഏർപ്പെടുത്തിയിരുന്ന 25 ശതമാനം അധിക തീരുവ നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. പുതിയ കരാറിലൂടെ ഇത് വീണ്ടും കുറയുന്നത് ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് വലിയ ഗുണകരമാകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അടുത്ത 5 വർഷത്തിനുള്ളില്‍ ഊർജ്ജം, വിമാനം, സാങ്കേതിക വിദ്യ എന്നീ മേഖലകളില്‍ നിന്നായി 500 ബില്യണ്‍ ഡോളറിൻ്റെ യുഎസ് ഉല്‍പ്പന്നങ്ങള്‍ വാങ്ങാൻ ഇന്ത്യ ലക്ഷ്യമിടുന്നു. ഗോതമ്പ്, അരി, പാല് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ തന്ത്രപ്രധാനമായ മേഖലകളില്‍ സംരക്ഷണം തുടരും.


