ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സീറ്റ് വിഭജന ചർച്ചകൾ ആരംഭിച്ചതോടെ ഡി.എം.കെ നേതൃത്വം നൽകുന്ന ഭരണമുന്നണിയിൽ ഭിന്നത രൂക്ഷം. സഖ്യകക്ഷിയായ കോൺഗ്രസിന് കൂടുതൽ സീറ്റുകൾ നൽകാനാവില്ലെന്ന കടുത്ത നിലപാടിലാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഡി.എം.കെ നേതൃത്വവും.
മുന്നണിയിലെ പ്രമുഖ കക്ഷിയായ വിടുതലൈ ചിരുതൈഗൽ കക്ഷി ഒഴികെ മറ്റൊരു പാർട്ടിക്കും അധിക സീറ്റുകൾ അനുവദിക്കേണ്ടതില്ലെന്നാണ് ഡി.എം.കെ ഹൈക്കമാൻഡ് തീരുമാനം. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മുന്നണിയിൽ ജനകീയ അടിത്തറ വർദ്ധിപ്പിച്ചത് വി.സി.കെ മാത്രമാണെന്നാണ് ഡി.എം.കെയുടെ വിലയിരുത്തൽ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ തവണ നൽകിയതിനേക്കാൾ കൂടുതൽ സീറ്റുകൾ സഖ്യകക്ഷിയായ കോൺഗ്രസിന് ഇക്കുറി നൽകാൻ കഴിയില്ലെന്ന് ഡി.എം.കെ വ്യക്തമാക്കി കഴിഞ്ഞു. മുസ്ലിം ലീഗിന്റെ സീറ്റുകളിൽ കുറവുണ്ടാകാൻ സാധ്യതയുണ്ട്. നിലവിലുള്ള മൂന്ന് സീറ്റുകളിൽ നിന്ന് അത് രണ്ടായി കുറച്ചേക്കുമെന്നാണ് സൂചന. രണ്ട് പുതിയ കക്ഷികൾ കൂടി ഇക്കുറി മുന്നണിയുടെ ഭാഗമായിട്ടുണ്ട്. അവർക്കായി പത്തിലേറെ സീറ്റുകൾ നീക്കിവെക്കേണ്ടി വരുന്നത് നിലവിലെ കക്ഷികളുടെ സീറ്റുകൾ വെട്ടിക്കുറയ്ക്കാൻ കാരണമാകും.
ഭരണത്തുടർച്ച ലക്ഷ്യമിടുന്ന സ്റ്റാലിൻ, സ്വന്തം പാർട്ടിയുടെ അംഗബലം കുറയാത്ത രീതിയിൽ സീറ്റ് വിഭജനം പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ സീറ്റുകൾ വെട്ടിക്കുറയ്ക്കുന്നതിനെതിരെ സഖ്യകക്ഷികൾക്കിടയിൽ വലിയ പ്രതിഷേധം ഉയരാൻ സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ ചർച്ചകൾ കൂടുതൽ സങ്കീർണ്ണമായേക്കും.


