പാകിസ്ഥാനുമായി വളരെ മികച്ച ബന്ധം; പാക്-അഫ്ഗാൻ പ്രശ്നത്തിൽ ഇടപാടൻ തയാർ; പാകിസ്ഥാൻ നേതൃത്വത്തെ വാനോളം പുകഴ്ത്തി ട്രംപ്

വാഷിംഗ്ടൺ/ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി തർക്കം രൂക്ഷമായ ‘പരസ്യ യുദ്ധ’ത്തിലേക്ക് നീങ്ങുന്നതിനിടെ, പാകിസ്ഥാൻ നേതൃത്വത്തെ വാനോളം പുകഴ്ത്തി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പാകിസ്ഥാനുമായി തനിക്ക് വളരെ മികച്ച ബന്ധമാണുള്ളതെന്നും അവിടുത്തെ പ്രധാനമന്ത്രിയെയും സൈനിക മേധാവിയെയും താൻ വളരെയധികം ബഹുമാനിക്കുന്നുണ്ടെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിൽ ഇടപെടാൻ താൻ തയ്യാറാണെന്നും എന്നാൽ പാകിസ്ഥാൻ നിലവിൽ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisements

അഫ്ഗാൻ മണ്ണിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് കാബൂൾ, കാണ്ഡഹാർ, പക്തിയ എന്നിവിടങ്ങളിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയതോടെയാണ് മേഖലയിൽ യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തത്. താലിബാൻ ഭരണത്തിന് കീഴിലുള്ള നഗരങ്ങളെ പാകിസ്ഥാൻ നേരിട്ട് ലക്ഷ്യം വെക്കുന്നത് ഇതാദ്യമായാണ്. ഈ പോരാട്ടത്തിൽ പാകിസ്ഥാന് തങ്ങളുടെ സ്വയം പ്രതിരോധത്തിനുള്ള അവകാശമുണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റും വ്യക്തമാക്കി. ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിയ യുഎസ് അണ്ടർ സെക്രട്ടറി ആലിസൺ ഹുക്കർ, സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അമേരിക്കൻ പൗരന്മാർക്ക് യുഎസ് എംബസി മുന്നറിയിപ്പ്

അതേസമയം, സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ പാകിസ്ഥാനിലെ അമേരിക്കൻ പൗരന്മാർക്ക് യുഎസ് എംബസി സുരക്ഷാ മുന്നറിയിപ്പ് നൽകി. പ്രധാന നഗരങ്ങളിലും സൈനിക കേന്ദ്രങ്ങളിലും ഭീകരാക്രമണ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. നിലവിലെ ആക്രമണങ്ങളിൽ ഇരുപക്ഷത്തും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. 12 സൈനികർ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ സ്ഥിരീകരിച്ചപ്പോൾ, 13 പോരാളികൾ മരിച്ചതായി താലിബാനും അറിയിച്ചു. എന്നാൽ യഥാർത്ഥ മരണസംഖ്യ ഇതിലും കൂടുതലാണെന്നാണ് സൂചന.

സംഘർഷം മുറുകുമ്പോഴും ചർച്ചകൾക്ക് തയ്യാറാണെന്ന് അഫ്ഗാൻ വക്താവ് സബിഹുള്ള മുജാഹിദ് അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ ഖത്തർ മധ്യസ്ഥശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും 2,600 കിലോമീറ്റർ നീളുന്ന അതിർത്തിയിൽ അശാന്തി പടരുന്നത് ലോകരാജ്യങ്ങളെ ആശങ്കയിലാക്കുന്നു. അതിർത്തിയിലെ അക്രമങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്നും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണണമെന്നും യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.

Hot Topics

Related Articles