മുംബൈ: ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കളി മാറിയത് സഞ്ജു സാംസണ്‍ ഓപ്പണറായി തിരിച്ചെത്തിയശേഷമെന്ന് തുറന്നുപറഞ്ഞ് ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ്. സഞ്ജുവിനെ ഓപ്പണറാക്കാനുള്ള തന്ത്രപരമായ നീക്കമാണ് ഇന്ത്യയെ കിരീടത്തിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണായകമായതെന്നും പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ സൂര്യ പറഞ്ഞു.
ലോകകപ്പില്‍ എടുത്ത തന്ത്രപരമായ ഒരു തീരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സൂര്യ സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയ തീരുമാനം എടുത്തു പറഞ്ഞത്. ടോപ് ഓര്‍ഡറില്‍ മൂന്ന് ഇടം കൈയന്‍മാര്‍ വരുന്നതുകൊണ്ട് എതിരാളികള്‍ ഓഫ് സ്പിന്നര്‍മാരെ ഉപയോഗിച്ചും പാര്‍ട്ട് ടൈം സ്പിന്നര്‍മാരെ ഉപയോഗിച്ചും ഇന്ത്യയെ കുടുക്കാന്‍ തുടങ്ങി. ഇതോടെയാണ് സഞ്ജുവിനെ വീണ്ടും ഓപ്പണറായി കളിപ്പിക്കാന്‍ തീരുമാനിച്ചത്. അത് ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായകമായെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സഞ്ജു മികച്ച കളിക്കാരനാണല്ലെ എന്ന ചോദ്യത്തിന് മികച്ച കളിക്കാരനെന്നതിലുപരി സഞ്ജു നല്ല മനുഷ്യനാണെന്നായിരുന്നു സൂര്യയുടെ മറുപടി. ഞാനെപ്പോഴും പറയാറുള്ളത് നല്ല മനുഷ്യര്‍ക്ക് എല്ലായ്പ്പോഴു നല്ല കാര്യങ്ങള്‍ സംഭവിക്കും. സഞ്ജുവിന്‍റെ കാര്യത്തിലും അത് സത്യമാണ്. മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ അവനെ എല്ലാവരും അഭിനന്ദിക്കുമ്പോഴും അവന്‍ അതിന് പിന്നില്‍ ചെയ്ത കഠിനാധ്വാനം അധികമാരും കണ്ടിട്ടില്ല.
2025ല്‍ അവന്‍റെ കരിയറില്‍ ഒട്ടേറെ കാര്യങ്ങള്‍ സംഭവിച്ചു. അവനെ ഓപ്പണര്‍ സ്ഥാനത്തുനിന്ന് മാറ്റി, അവന് ഇഷ്ടമില്ലാത്ത പല പൊസിഷനുകളിലും കളിക്കേണ്ടിവന്നു. പിന്നീട് പല മത്സരങ്ങളിലും ബെഞ്ചിലിരിക്കേണ്ടിവന്നു. അത്തരം അവസ്ഥയിലൂടെ കടന്നുപോകുന്ന കളിക്കാരന്‍റെ മാനസികാവസ്ഥ എനിക്ക് നന്നായി അറിയാം. അതുകൊണ്ട് തന്നെ കഴിഞ്ഞ വര്‍ഷത്തെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ഓപ്പണര്‍ സ്ഥാനത്തു നിന്ന് മാറ്റിയതിലും ബെഞ്ചിലിരുത്തിയതിലും ഞാനവനോട് ക്ഷമ ചോദിച്ചിരുന്നു. പക്ഷെ എടുത്ത തീരുമാനങ്ങളെല്ലാം ടീമിന്‍റെ നന്‍മയെയും വിജയത്തെയും മുന്നില്‍ നിര്‍ത്തി മാത്രമായിരുന്നുവെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു.

