തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചക്കായി ഡല്‍ഹിയിലെത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശന് സ്വീകരണം നല്‍കാൻ വിദ്യാർത്ഥികള്‍ എത്തിയതിനെതിരെ വിമർശനം ഉന്നയിച്ച കോണ്‍ഗ്രസ് വക്താവ് വി ആർ അനൂപിനെതിരെ എൻ.എസ്.യു.ഐ നേതാവ്. അനൂപ് കണ്ണടച്ച് ഇരുട്ടാക്കരുതെന്നും, പ്രതിപക്ഷ നേതാവിനെ സ്വീകരിക്കാൻ എത്തിയ വിദ്യാർത്ഥികളെ അധിക്ഷേപിച്ച രീതിയില്‍ സംസാരിച്ചുവെന്നും കോണ്‍ഗ്രസ് വിദ്യാർത്ഥി സംഘടനയായ എൻ.എസ്.യു.ഐ കണ്‍വീനർ സികെ ഷാഹിദ് തിരിച്ചടിച്ചു. ഏതെങ്കിലും നേതാവിന് മണിയടിക്കുന്നുണ്ടെങ്കില്‍ രഹസ്യമായി അവരുടെ ചെവിയില്‍ മണിയടിച്ചാല്‍ മതി, പ്രവർത്തകരുടെ ആവേശം തിരിച്ചറിയാൻ കഴിയണമെന്നും ഷാഹിദ് പറഞ്ഞു.
‘വി ആർ അനൂപിനോടാണ്, നിങ്ങള്‍ മാത്രമല്ല അരിയാഹാരം കഴിക്കുന്നത്. കേരളത്തിലെ മലയാളികളും ചോറാണ് കഴിക്കുന്നതെന്ന് മറക്കരുത്. പാർട്ടി വക്താവായി പോയി ചാനല്‍ ചർച്ചകളില്‍ ഇരുന്ന് സംസാരിക്കുമ്പോള്‍ അത് സാധാരണക്കാരായ യുഡിഎഫ് പ്രവർത്തകരെ ആക്ഷേപിക്കാൻ ആവരുത്. ഏതെങ്കിലും നേതാവിന് മണിയടിക്കുന്നുണ്ടെങ്കില്‍ അത് രഹസ്യമായി അവരുടെ ചെവിയില്‍ അടിക്കുക. ചാനല്‍ ചർച്ചയില്‍ വന്നിരുന്നു സംസാരിക്കുമ്പോള്‍ പാർട്ടിയിലെ എല്ലാ മനുഷ്യരുടെയും വികാരം ഉള്‍ക്കൊള്ളുന്ന വിധത്തില്‍ സംസാരിക്കാൻ തയ്യാറാവുക’- സികെ ഷാഹിദ് ഫേസ്ബുക്കില്‍ കുറിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെപിസിസി പ്രസിഡന്‍റ് വരുന്ന സമയം നോക്കി വിഡി സതീശന് സ്വീകരണം നല്‍കാൻ വിദ്യാർത്ഥികളെ എത്തിച്ചതാണെന്നായിരുന്നു വി ആർ അനൂപിന്റെ ആരോപണം. ആള്‍കൂട്ടം ഉണ്ടായി വരുന്നതല്ല, മൊബിലൈസ് ചെയ്ത്, വിളിച്ച് വരുത്തുന്നതാണ്. വണ്ടി വിളിച്ച് ഇവരെ എത്തിച്ചത് ആരാണെന്ന് അറിയാമെന്നുമായിരുന്നു അനൂപിന്‍റെ ആരോപണം. ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചക്കിടെയാണ് കോണ്‍ഗ്രസ് വക്താവ് വി ആർ അനൂപിന്‍റെ പരാമർശം. എൻ.എസ്.യു.ഐ കണ്‍വീനർ ഷാഹിദിന്‍റെ നേതൃത്വത്തിലാണ് നാല് ദിവസം മുമ്പ് കേരള ഹൗസില്‍ സതീശന് സ്വീകരണം ഒരുക്കിയിരുന്നത്. ഡല്‍ഹി സര്‍വ്വകലാശാല, ജെഎന്‍യു, ജാമിയ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികളാണ് വി ഡി സതീശനെ പിന്തുണച്ച് കേരളാ ഹൗസിലെത്തിയത്.


