ഡമാസ്‌കസ്: കയ്യിലുള്ള യുറേനിയം ശേഖരം അമേരിക്കയ്ക്ക് എതിരായ സമ്മർദത്തിനുള്ള പുതിയ ആയുധമാക്കാൻ ഇറാൻ. ഇനി ആക്രമണമുണ്ടായാല്‍ യുറേനിയം സമ്പുഷ്ടീകരണം ആണവായുധ നിലവാരത്തിലേക്ക് ഉയർത്തുന്നത് ആലോചിക്കുമെന്നാണ് ഇറാൻ പാർലമെന്റ് ദേശീയ സുരക്ഷാ വക്താവിന്റെ ഭീഷണി. ഇറാൻ – അമേരിക്ക ചർച്ചകള്‍ നയതന്ത്ര പ്രതിസന്ധികളില്‍ കുടുങ്ങി നില്‍ക്കുകയാണ്. മധ്യസ്ഥ രാഷ്ട്രമായ പാക്കിസ്ഥാന് നേരെയും പുതിയ ആരോപണങ്ങള്‍ ഇന്നുയർന്നു.
ഇറാന്റെ പക്കലുള്ള അറുപത് ശതമാനത്തിന് മുകളില്‍ സമ്പുഷ്ടീകരിച്ച നാനൂറ് കിലോയിലധികം യുറേനിയം ശേഖരമാണ് യുദ്ധത്തിന് തന്നെ കാരണം. ഇത് കൈമാറാൻ ഇറാൻ തയാറാകാത്തത് ഇപ്പോള്‍ ചർച്ചകള്‍ വഴിമുട്ടാനുള്ള കാരണവും. ഇതേ ശേഖരമാണ് ഇറാന്റെ പുതിയ തുരുപ്പു ചീട്ടും. ഇനി ആക്രമണം ഉണ്ടായാല്‍ സമ്പുഷ്ടീകരണം 90 ശതമാനം ആക്കുന്നതിനുള്ള വഴി മുന്നിലുണ്ടെന്നാണ് മുന്നറിയിപ്പ്. അതായത് ആയുധ നിലവാരത്തിലേക്ക് ഉയർത്തുമെന്ന്. ചുരുക്കത്തില്‍ ആണവായുധ ഭീഷണി. തങ്ങള്‍ക്ക് ആണവായുധ പദ്ധതിയില്ലെന്നാണ് ഇറാന്റെ പ്രഖ്യാപിത നിലപാട്. ഇറാന്റെ പാർലമെന്റ് ദേശീയ സുരക്ഷാ വക്താവാണ് ഇത് പരസ്യമായി പോസ്റ്റ് ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തങ്ങള്‍ നല്‍കിയ പതിനാല് ഇന പദ്ധതി അംഗീകരിക്കുക മാത്രമാണ് പരിഹാരമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കറും പറഞ്ഞു. നിലവില്‍ ചർച്ചകളെ ഇറാൻ വലിച്ചു നീട്ടുന്നത് ഗൂഢ ലക്ഷ്യങ്ങളോടെയാണ് അമേരിക്കയ്ക്ക് സംശയമുണ്ട്. വെടിനിർത്തല്‍ അന്ത്യത്തോടടുത്തു എന്നാണ് ഡോണള്‍ഡ് ട്രംപ് പുതുതായി പറഞ്ഞത്. ചർച്ച വഴിമുട്ടി നില്‍ക്കെ പാക്കിസ്ഥാൻ ആരോപണങ്ങളില്‍ കുടുങ്ങി. ചർച്ചകളുടെ മറവില്‍ ഇറാന്റഎ സൈനിക വിമാനങ്ങള്‍ക്ക് നൂർഖാൻ എയർബേസില്‍ പാക്കിസ്ഥാൻ പാർക്കിങ് സൗകര്യം നല്‍കിയെന്നാണ് സിബിഎസ് ന്യൂസ് റിപ്പോർട്ട്. അമേരിക്ക ആക്രമണങ്ങളില്‍ നിന്ന് ഒളിപ്പിക്കാനായിരുന്നു ഇത്. ആരോപണം പാക്കിസ്ഥാൻ തള്ളി. ഇറാനാകട്ടെ ഈയിടെ നല്ല ഗ്യാരണ്ടി നല്‍കാവുന്ന രാഷ്ട്രമായി ചൈനയെ ആണ് ഉയർത്തിക്കാട്ടുന്നത്.


