മുഹമ്മ: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ കേരള വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ തണ്ണീർമുക്കം സ്വദേശി അകത്തോട്ട് വീട്ടിൽ ഗോപിയെ മുഹമ്മ പോലീസ് അറസ്റ്റ് ചെയ്തു. ചേർത്തല വാട്ടർ അതോറിറ്റി പി.എച്ച്. സബ് ഡിവിഷൻ ഡിസ്കണക്ഷൻ സ്ക്വാഡിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
മീറ്റർ തകരാറിലായ ജലകണക്ഷനുമായി ബന്ധപ്പെട്ട് മുൻകൂട്ടി നോട്ടീസ് നൽകിയതിനെ തുടർന്ന് കണക്ഷൻ വിച്ഛേദിക്കുന്നതിനായി 2026 ജൂലൈ 09:ന് ഉച്ചയ്ക്ക് 02:15ഓടെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം. നിയമാനുസൃതമായ നടപടികളുടെ ഭാഗമായി ജലകണക്ഷൻ വിച്ഛേദിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന ഉദ്യോഗസ്ഥരെയും ജീവനക്കാരെയും പ്രതി അസഭ്യം വിളിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി പരാതിയിൽ ആരോപിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് എക്സിക്യൂട്ടീവ് എൻജിനീയറെയും ഡ്രൈവറെയും ആക്രമിക്കാൻ ശ്രമിച്ച പ്രതി, തടയാനെത്തിയ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ തള്ളിയതായും ഡ്രൈവറുടെ ഇടത് കവിളിൽ അടിക്കുകയും നെഞ്ചിൽ പിടിച്ച് തള്ളുകയും ചെയ്തതായും പരാതിയിൽ പറയുന്നു. ഡിസ്കണക്ഷൻ നടപടികൾ പൂർത്തിയാക്കുന്നത് തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ മുഹമ്മ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് സബ് ഇൻസ്പെക്ടർ ജേക്കബിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ഗിരീഷ്, സിവിൽ പോലീസ് ഓഫീസർമാരായ സുജിത്ത്, അമൽ എന്നിവരടങ്ങിയ പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. ചേർത്തല ജുഡീഷ്യൽ സെക്കൻഡ് മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.


