കോട്ടയം: ജില്ലയിൽ ആറിടത്ത് പുതിയ ബിവറേജസ് ഷോപ്പുകൾ ആരംഭിക്കാൻ സർക്കാർ അനുവാദം. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് അടച്ചു പൂട്ടിയ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലകളാണ് ഇപ്പോൾ സൂപ്പർമാർക്കറ്റുകളായി പുനർജനിക്കുന്നത്. ഇത് കൂടാതെ ജില്ലയിലെ എല്ലാ നഗരസഭ പരിധികളിലും ബിവറേജസ് ഷോപ്പ് ആരംഭിക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്. നഗരസഭ പരിധിയിൽ സാധ്യതാ പഠനം നടത്തിയ ശേഷം സൂപ്പർ മാർക്കറ്റുകൾ ആരംഭിക്കുന്നതിനാണ് സർക്കാർ ആലോചിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ജില്ലയിലെ ബിവറേജസ് കോർപ്പറേഷന്റെ കീഴിലുള്ള പഴയ 175 ഷോപ്പുകൾക്കും, പുതുതായി 68 ഷോപ്പുകൾക്കും അനുവാദം നൽകിയത്. നേരത്തെ കോട്ടയത്ത് അടച്ചു പൂട്ടിയ വാകത്താനം, കുമരകം, കിടങ്ങൂർ , കൊല്ലപ്പള്ളി, വാഴൂർ പതിനാലാംമൈൽ എന്നീ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പനശാലകളാണ് വീണ്ടും തുറക്കുന്നത്. ഈ ഷോപ്പുകൾ എല്ലാം തന്നെ സൂപ്പർ മാർക്കറ്റുകളായി തുറക്കുന്നതിനുള്ള സാധ്യതയാണ് ബിവറേജസ് കോർപ്പറേഷൻ തേടുന്നത്. ഇത് കൂടാതെ ഈ ഷോപ്പുകൾക്ക് അനുയോജ്യമായ സ്ഥലവും, പാർക്കിംങ് ക്രമീകരണവും അടക്കം പരിശോധിച്ച ശേഷം സൂപ്പർ മാർക്കറ്റുകളാക്കുന്നതിനാണ് ആലോചിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇ്ത് കൂടാതെ ജില്ലയിലെ കോട്ടയം, ചങ്ങനാശേരി, വൈക്കം, പാലാ, ഈരാറ്റുപേട്ട, ഏറ്റുമാനൂർ നഗരസഭകളിലും പുതിയ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലകൾ ആരംഭിക്കുന്നതിനും ആലോചന നടക്കുന്നുണ്ട്. നിലവിൽ ഈ നഗരസഭകളിലെല്ലാം ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വിൽപ്പനശാലകൾ നിലവിലുണ്ട്. എന്നാൽ, ഇവിടെ പുതിയ ഷോപ്പുകൾ ആരംഭിക്കുന്നതിനുള്ള സാധ്യതയുണ്ടോ എന്ന് പരിശോധിച്ച ശേഷം കോർപ്പറേഷൻ നടപടിയെടുക്കും.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലയിലും തിരക്കൊഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ പുതിയ ഷോപ്പുകൾ അനുവദിക്കുന്നതെന്നു ബിവറേജസ് കോർപ്പറേഷൻ റീജിയണൽ മാനേജർ പറഞ്ഞു. നിർത്തിയ സ്ഥലങ്ങളിലെല്ലാം പഴയ ഷോപ്പുകൾ പുനരാരംഭിക്കുകയാണ്. ഇത്തരം സ്ഥലങ്ങളിലെല്ലാം നല്ല വരുമാനം ലഭിച്ചിരുന്നതാണ്. ഈ സ്ഥലങ്ങളിൽ ഷോപ്പുകൾ ആരംഭിക്കുന്നതോടെ വരുമാനം സമാന രീതിയിൽ തന്നെ ലഭിക്കും. തിരക്ക് കുറയ്ക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.