പത്തനംതിട്ട : നാം ജീവിക്കുന്ന സമൂഹത്തിലെ വലിയ വിപത്ത് ശുചിത്വമില്ലായ്മയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ഹരിതകര്‍മ്മ സേനാംഗങ്ങളുടെ ജില്ലാതല സംഗമവും ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് ആപ്ലിക്കേഷന്റെ ജില്ലാതല ഉദ്ഘാടനവും പത്തനംതിട്ടയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വമാണെന്നുള്ള ബോധ്യം ആവശ്യമാണെന്നും ഒരു വാര്‍ഡില്‍ രണ്ട് ഹരിത കര്‍മ്മ സേനാംഗങ്ങളെങ്കിലും പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ ആര്‍ഭാടം കാണിക്കുന്നവര്‍ ഹരിത കര്‍മ്മസേനാംഗങ്ങള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന തുച്ഛമായ 40 അല്ലെങ്കില്‍ 50 രൂപ കൊടുക്കാന്‍ മടി കാണിക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെടുവാന്‍ പാടില്ല. സേനാംഗങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാവശ്യമായ സഹായങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഒരുക്കുന്നതില്‍ മടി കാണിക്കരുതെന്നും എംസിഎഫിന്റെ പ്രവര്‍ത്തനം കാര്യക്ഷമം ആക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹരിതകര്‍മ്മ സേന കേരളത്തിന് നല്‍കുന്ന സംഭാവന വലുതാണെന്ന് ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ച അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. പുതിയ കേരളത്തെ രൂപപ്പെടുത്തുന്ന ഇവര്‍ നാടിന്റെ സംസ്‌കാരത്തിന് മുതല്‍ക്കൂട്ടാണെന്നും സൗന്ദര്യസേന എന്നാണ് അറിയപ്പെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം മാലിന്യം സ്വന്തം ഉത്തരവാദിത്തമാണെന്ന് പറയുന്ന നാം ഓരോരുത്തരും ഇവര്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ക്ക് യൂസര്‍ഫി നല്‍കുവാന്‍ തയാറാകണമെന്നും ആവശ്യമായ സംരക്ഷണം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം പുഴകള്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കേണ്ട സ്ഥലം അല്ലെന്ന് വളര്‍ന്നുവരുന്ന കുഞ്ഞുങ്ങള്‍ക്ക് അവബോധം നല്‍കേണ്ട ഉത്തരവാദിത്വം നമ്മില്‍ നിക്ഷിപ്തമാണ്. നാം ജീവിക്കുന്ന ഭൂമിയെ സംരക്ഷിക്കാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെ.ആര്‍. സുമേഷ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ എലിസബത്ത്, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ എം.ബി. ദിലീപ് കുമാര്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നൈസി റഹ്മാന്‍, ജില്ലയിലെ വിവിധ പഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളില്‍ നിന്നുള്ള ഹരിത കര്‍മ്മ സേനാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.