ഏറ്റുമാനൂർ : കെ എസ് ആർ ടി.സി സ്റ്റാൻഡിൽ എത്തിയാൽ ആരും മാസ്ക് വയ്ക്കും. കൊവിഡിനെയോ പൊലീസിനെയോ പേടിച്ചല്ല. അത്തരത്തിലാണ് ഈ റോഡിൽ ദുർഗന്ധം. ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ മീൻ മാലിന്യം തള്ളുന്നതാണ് യാത്രക്കാർക്ക് ദുരിതമായി മാറിയത്. ഇവിടെ രാത്രിയിൽ മീനുമായി എത്തുന്ന മിനി ലോറിയിൽ നിന്നും മലിന ജലം തുറന്ന് വിടുന്നതാണ് ദുർഗന്ധത്തിന് ഇടയാക്കുന്നത്. മലിനജലം തള്ളുന്നതിനെതിരെ നഗരസഭ അധികൃതർക്കടക്കം പരാതി നൽകിയിട്ടും നടപടി ഇല്ലെന്നാണ് ആരോപണം ഉയരുന്നത്.
മിക്ക ദിവസങ്ങളിലും പുലർച്ചെയാണ് ഏറ്റുമാനൂർ ബസ് സ്റ്റാൻഡിൽ മീനുമായി ലോറി എത്തുന്നത്. ഇത്തരത്തിൽ സ്റ്റാൻഡിൽ എത്തുന്ന ലോറികൾ, ഇവിടെ മീൻ വെള്ളം അടങ്ങിയ മാലിന്യങ്ങൾ തുറന്നുവിടുന്നതായാണ് പരാതി. ഇതു സംബന്ധിച്ച് പ്രദേശത്തെ വ്യാപാരികൾ നിരവധി തവണ നഗരസഭ അധികൃതർക്ക് പരാതി നൽകിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ ഇപ്പോഴും സ്റ്റാൻഡിൽ മീൻ വെള്ളം ഒഴിക്കുന്നത് പതിവാണ് എന്നാണ് പരാതി. സ്റ്റാൻഡിൽ എത്തുന്ന ലോറികൾ വലിയ അളവിലാണ് മാലിന്യങ്ങൾ തള്ളുന്നത്. റോഡ് മുഴുവൻ മലിനജലം നിറഞ്ഞ് ഒഴുകിയതോടെ യാത്രക്കാർക്ക് നടക്കാൻ പോലും ആവാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ രോഗം പടരുന്നത് ഒഴിവാക്കാൻ അടിയന്തരമായ ഇടപെടൽ വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.