വാഷിംഗ്ടണ്‍: പേർഷ്യൻ ഗള്‍ഫിലെ അമേരിക്കൻ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങള്‍ പുറത്തുവന്നതിനേക്കാള്‍ അതീവ ഗുരുതരമാണെന്ന് റിപ്പോർട്ടുകള്‍. മേഖലയിലെ യുഎസ് താവളങ്ങള്‍ക്കും സൈനിക ഉപകരണങ്ങള്‍ക്കും കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചതായും ഇവയുടെ അറ്റകുറ്റപ്പണികള്‍ക്കായി ബില്യണ്‍ കണക്കിന് ഡോളർ ചെലവാകുമെന്നും ഉന്നത യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചത് മുതല്‍ മേഖലയിലെ ഏഴോളം രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തിയിരുന്നു.
സൈനിക സംഭരണശാലകള്‍, കമാൻഡ് സെന്‍ററുകള്‍, വിമാന ഹാങ്ങറുകള്‍, സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷൻ സംവിധാനങ്ങള്‍ എന്നിവയ്ക്ക് ആക്രമണത്തില്‍ വൻതോതില്‍ കേടുപാടുകള്‍ സംഭവിച്ചു. റണ്‍വേകള്‍, റഡാർ സംവിധാനങ്ങള്‍, അത്യാധുനിക യുദ്ധവിമാനങ്ങള്‍ എന്നിവയും തകർക്കപ്പെട്ടു. അമേരിക്കയുടെ കരുത്തുറ്റ വ്യോമ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് ഇറാന്‍റെ പഴയ എഫ്-5 യുദ്ധവിമാനം വരെ ആക്രമണം നടത്തിയത് പെന്‍റഗണിനെ ഞെട്ടിച്ചിരിക്കുകയാണ്. അതേസമയം, നാശനഷ്ടങ്ങളുടെ കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാൻ യുഎസ് പ്രതിരോധ വകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വലിയ പ്രതിസന്ധി
വിവരങ്ങള്‍ കൈമാറുന്നതിലെ ഈ സുതാര്യമില്ലായ്മയില്‍ റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങള്‍ ശക്തമായ പ്രതിഷേധത്തിലാണ്. സഭയില്‍ റെക്കോർഡ് ബജറ്റ് ആവശ്യപ്പെടുന്ന പെന്‍റഗണ്‍, യഥാർത്ഥത്തില്‍ സംഭവിച്ച ആഘാതം മറച്ചുവെക്കുകയാണെന്ന് അവർ ആരോപിക്കുന്നു. യുദ്ധത്തിന്‍റെ ആദ്യ ആഴ്ചയില്‍ തന്നെ സൈനിക നീക്കങ്ങള്‍ക്കായി 11 ബില്യണ്‍ ഡോളറിലധികം അമേരിക്ക ചെലവാക്കി കഴിഞ്ഞു. ഇറാന്റെ ഭാഗത്തുനിന്നുള്ള ഈ പ്രത്യാക്രമണം അമേരിക്കൻ സൈനിക ബജറ്റില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
2026-ലേക്കായി നിലവില്‍ അനുവദിച്ച 838.5 ബില്യണ്‍ ഡോളറിന് പുറമെ, ഇറാനിലെ ട്രംപിന്റെ സൈനിക നീക്കങ്ങള്‍ക്കായി 200 ബില്യണ്‍ ഡോളർ കൂടി പെന്‍റഗണ്‍ അധികമായി ആവശ്യപ്പെട്ടേക്കും. യുദ്ധം തുടങ്ങുന്നതിന് മുൻപ് തന്നെ പ്രതിരോധ ബജറ്റില്‍ 50 ശതമാനം വർദ്ധനവ് വരുത്തി 1.5 ട്രില്യണ്‍ ഡോളർ വേണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. താവളങ്ങള്‍ക്കുണ്ടായ വൻ തകർച്ച കൂടി പരിഗണിക്കുമ്ബോള്‍ അമേരിക്കയുടെ സാമ്ബത്തിക ബാധ്യത ഇനിയും വർദ്ധിക്കുമെന്നാണ് വിലയിരുത്തല്‍.

