ചെന്നൈ: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട രണ്ട് പെണ്‍സുഹൃത്തുക്കളുടെ സഹായത്തോടെ കാമുകിയെ യുവാവ് കൊലപ്പെടുത്തി. തിരുച്ചിറപ്പള്ളി സ്വദേശി ലോകനായകി (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ലോകനായകിയുടെ കാമുകനായ അബ്ദുല്‍ അസീസ് (22), ഇയാളുടെ സുഹൃത്തുക്കളായ താവിയ സുല്‍ത്താന (22), ആർ.മോനിഷ (21) എന്നിവര്‍ അറസ്റ്റിലായി. എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ അബ്ദുല്‍ അസീസ് സോഷ്യല്‍ മീഡിയയിലൂടെയാണ് വർഷങ്ങള്‍ക്ക് മുൻപ് ലോകനായകിയെ പരിചയപ്പെട്ടത്.
പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. വിവാഹം ചെയാമെന്ന വാഗ്ദാനം വിശ്വസിച്ച് ലോകനായകി മതം മാറുകയും ചെയ്തു. എന്നാല്‍, തിങ്കളാഴ്ച രാത്രി ലോകനായകിയെ യേർക്കാടേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു. അബ്ദുല്‍ അസീസിന്‍റെ സുഹൃത്തായ നഴ്സിംഗ് വിദ്യാർത്ഥിനിയായ മോനിഷ ലോക നായകിയുടെ ശരീരത്തില്‍ വിഷം കുത്തിവെച്ചു. ഇതിനുശേഷം മൂന്നുപേരും ചേര്‍ന്ന് മൃതദേഹം കൊക്കയില്‍ തള്ളുകയായിരുന്നു. ഐടി കമ്പനി ജീവനക്കാരിയാണ് പ്രതിയായ സുല്‍ത്താന. കൊലപാതകത്തിന് പിന്നിലുള്ള കാരണം ഉള്‍പ്പെടെ പൊലീസ് അന്വേഷിച്ചുവരുകയാണ്.