കസ്റ്റഡിയിലെടുത്ത ദളിത് യുവാവ് മരിച്ചു; പൊലീസിനെതിരെ കുടുംബം; രാജ്കോട്ടിൽ പ്രതിഷേധവുമായി നാട്ടുകാർ

രാജ്കോട്ട്: പൊലീസ് കസ്റ്റഡിയിലെടുത്ത ദളിത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തം. ഗുജറാത്തിലെ രാജ്കോട്ടിലാണ് അയല്‍ക്കാരുമായുള്ള വഴക്കില്‍ ഇടപെട്ടതിന് പൊലീസ് പിടികൂടിയ ദളിത് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാജ്‌കോട്ടിലെ ആശുപത്രിയിലാണ് യുവാവ് മരിച്ചത്. അതേസമയം, യുവാവിന്റെ മരണത്തില്‍ പൊലീസിനെതിരെ ആരോപണവുമായി കുടുംബവും നാട്ടുകാരും രംഗത്തെത്തി. പൊലീസ് മർദ്ദനത്തെ തുടർന്നാണ് യുവാവ് മരിച്ചതെന്ന് കുടുംബം ആരോപിച്ചു.

അതേസമയം, സംഭവത്തില്‍ ഉള്‍പ്പെട്ട പൊലീസുകാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും രാജ്‌കോട്ട് പൊലീസ് കമ്മീഷണർ രാജു ഭാർഗവ പറഞ്ഞു. രാജ്‌കോട്ടിലെ അംബേദ്കർ നഗർ സ്വദേശിയും തൊഴിലാളിയുമായ ഗോപാല്‍ റാത്തോഡ് എന്ന യുവാവാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെ മാളവ്യനഗർ പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് രണ്ട് ദിവസത്തിന് ശേഷമാണ് യുവാവ് മരിക്കുന്നത്. പൊലീസിന് ലഭിച്ച ഫോണ്‍ കോളിന്റെ അടിസ്ഥാനത്തിലായിരുന്നു ഗോപാല്‍ റാത്തോഡിനെ അറസ്റ്റ് ചെയ്യുന്നത്. ഒരു പ്രശ്നത്തില്‍ അവൻ ഇടപെടാൻ ശ്രമിച്ചുവെന്നായിരുന്നു കേസ്. എന്നാല്‍ സ്റ്റേഷനില്‍ യുവാവിന് മർദ്ദനമേറ്റെന്നും അതിനു ശേഷം കോമ സ്റ്റേജിലെത്തി മരിച്ചെന്നുമാണ് കുടുംബം പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

30 കാരനായ ഇയാള്‍ത്ത് ചില രോഗങ്ങളുണ്ടായിരുന്നുവെന്നും വിവരമുണ്ട്. വൃക്കസംബന്ധമായ പ്രശ്നങ്ങളും വിട്ടുമാറാത്ത പ്രമേഹവും ഉണ്ടായിരുന്നു. എന്നാല്‍ യുവാവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും കുടുംബം പറഞ്ഞു. അയല്‍ക്കാരായ രാജു സോളങ്കി എന്നയാള്‍ ഞായറാഴ്ച രാത്രി അയല്‍വാസിയുമായി വഴക്കിട്ടിരുന്നതായും ഗോപാല്‍ റാത്തോ‍ഡിന്റെ ഭാര്യ ഗീത നല്‍കിയ പരാതിയില്‍ പറയുന്നു. അയല്‍വാസി പൊലീസിനെ വിളിച്ചെന്ന് പറഞ്ഞ് രാജുവിൻ്റെ മകൻ ജയേഷ് ഗോപാല്‍ റാത്തോ‍ഡിന്റെ വീട്ടിലെത്തി. ഇടപെട്ടാല്‍ പ്രശ്നം പരിഹരിക്കാമെന്ന് ജയേഷ് പറഞ്ഞതിനെ തുടർന്ന് യുവാവ് ജയേഷിൻ്റെ കൂടെ പോവുകയായിരുന്നു. എന്നാല്‍ 15 മിനിറ്റിനുശേഷം പൊലീസ് വാഹനത്തില്‍ ഗോപാല്‍ റാത്തോഡിനെ കൊണ്ടുപോവുകയായിരുന്നുവെന്ന് ഭാര്യയുടെ പരാതിയില്‍ പറയുന്നു.

പൊലീസ് സ്റ്റേഷനില്‍ നിന്ന് തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ ഗോപാല്‍ റാത്തോഡിനെ വീട്ടിലേക്ക് കൊണ്ടുവന്നു. ആകെ തകർന്ന അവസ്ഥയിലായിരുന്നു യുവാവ്. രാവിലെ എഴുന്നേല്‍ക്കാത്ത യുവാവിനെ അവശനിലയില്‍ കണ്ടെത്തുകയും തുടർന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. യുവാവിന് മസ്തിഷ്ക രക്തസ്രാവമുണ്ടായതായി ഡോക്ടർമാർ അറിയിച്ചു. ഗീതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. ആശുപത്രിക്ക് മുന്നില്‍ നാട്ടുകാർ തടിച്ചുകൂടുകയും നാട്ടുകാർ റോഡ് ഉപരോധിക്കുകയും ചെയ്തു. റാത്തോഡിനെ പൊലീസ് കൊലപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് എംഎല്‍എയും ദളിത് നേതാവുമായ മേവാനി ആരോപിച്ചു. “ഇതൊരു കസ്റ്റഡി കൊലപാതകമാണ്, അതില്‍ ഗുജറാത്ത് രാജ്യത്ത് ഒന്നാം സ്ഥാനത്താണെന്നും മേവാനി പ്രതികരിച്ചു.

Hot Topics

Related Articles