ശ്രീനഗർ: ചെങ്കോട്ട സ്ഫോടനത്തിന് പിന്നിലെ പ്രധാന സൂത്രധാരനെന്ന് കണ്ടെത്തിയ ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് സുരക്ഷാ ഏജൻസികൾ തകർത്തു. പുലർച്ചെയാണ് ഉമറിന്റെ വീട് പൂർണ്ണമായും ഇടിച്ചുനീക്കിയത്. കുടുംബാംഗങ്ങളെ നേരത്തെ അവിടെ നിന്ന് മാറ്റിയിരുന്നു. ബന്ധുക്കളിൽ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ചെങ്കോട്ടയിൽ സ്ഫോടനമുണ്ടാക്കിയ കാർ ഓടിച്ചിരുന്നത് ഡോ. ഉമർ നബിയാണെന്ന് കുടുംബാംഗങ്ങളുടെ ഡിഎൻഎ സാമ്പിളുമായി നടത്തിയ പരിശോധനയിൽ കണ്ടെത്തി.
ജയ്‌ഷെ മുഹമ്മദ് അടക്കമുള്ള ഭീകരസംഘങ്ങളുമായി ബന്ധമുള്ളതിനാൽ അദ്ദേഹത്തെ അന്വേഷണസംഘം മുൻപ് തന്നെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിലാൽ (35) എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞതോടെ ഇതുവരെയുള്ള മരണസംഖ്യ 13 ആയി.അന്വേഷണത്തിൽ നിന്നു ലഭിച്ച വിവരങ്ങൾ പ്രകാരം, ഡോ. ഉമർ നബിയും അറസ്റ്റിലായ ഡോ. മുസമിൽ അഹമ്മദ് ഗനായി, ഡോ. ഷഹീൻ സയീദ്, ഡോ. ആദിൽ അഹമ്മദ് എന്നിവർ വിദേശത്ത് നിന്നുള്ള എൻക്രിപ്റ്റഡ് മെസേജിങ് ആപ്ലിക്കേഷനിലൂടെ ഭീകര സംഘങ്ങളുമായി സമ്പർക്കത്തിലായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവർ ഏകദേശം 26 ലക്ഷത്തിലധികം രൂപ സമാഹരിച്ചു എന്നും കണ്ടെത്തി. ഈ മൊഴികളുടെ അടിസ്ഥാനത്തിൽ യുപിയിലെ ഹാപുർ ജിഎസ് മെഡിക്കൽ കോളജിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. ഫറൂഖിനെയും കാൻപൂർ ജിഎസ്‌വിഎം മെഡിക്കൽ കോളേജിലെ കാർഡിയോളജി ഡിഎം വിദ്യാർഥി ഡോ. മുഹമ്മദ് ആരിഫ് മിറിനെയും കസ്റ്റഡിയിലെടുത്തു.ഡോ. ഷഹീൻ സയീദ് സെപ്റ്റംബർ 25-ന് വാങ്ങിയ കാർ ഫരീദാബാദ് ധൗജിലെ അൽ ഫലാഹ് സർവകലാശാലാ ക്യാംപസിൽ നിന്നുമാണ് കണ്ടെത്തിയത്. ഡോ. ഉമർ വാങ്ങിയ മറ്റൊരു കാർ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇവർ ആക്രമണ പദ്ധതിയുടെ ഭാഗമായിട്ടാണ് കൂടുതൽ വാഹനങ്ങൾ വാങ്ങിയതെന്ന സംശയം അന്വേഷണമേഖല പരിശോധിക്കുകയാണ്.
ഭീകരാക്രമണത്തിനായുള്ള സ്ഫോടക വസ്തുക്കൾ വാങ്ങുവാൻ വേണ്ടി സമാഹരിച്ച തുക കൈകാര്യം ചെയ്യാനും വളം അടക്കം ആവശ്യമായ വസ്തുക്കൾ വാങ്ങാനും ഉമറിന് ചുമതല നൽകിയിരുന്നതായി കണ്ടെത്തി. ഏകദേശം മൂന്ന് ലക്ഷം രൂപയ്ക്ക് ഗുരുഗ്രാം, നൂഹ് മേഖലകളിൽ നിന്നായി 26 ക്വിൻറൽ എൻപികെ വളം ഇവർ വാങ്ങി. ഐഇഡി നിർമാണത്തിൽ ഇത് സാധാരണ ഉപയോഗിക്കുന്ന വളമാണ്.


