ബിജെപിയിലേക്ക് പോകാൻ സുധാകരൻ തയ്യാറെടുത്തു കഴിഞ്ഞു; ആരോപണങ്ങൾക്ക് മറുപടിയുമായി ഇ.പി ജയരാജൻ

കണ്ണൂര്‍: കെ സുധാകരന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജൻ. കെ സുധാകരനാണ് ബിജെപിയിലേക്ക് പോകാൻ തയ്യാറായി നില്‍ക്കുന്നതെന്നും നേരത്തെ സുധാകരൻ ബിജെപിയിലേക്ക് പോകാൻ വണ്ടി കയറി ചെന്നൈയിലെത്തിയതാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് തിരിച്ചയക്കുകയായിരുന്നുവെന്നും ഇപി ജയരാജൻ തുറന്നടിച്ചു. കെ സുധാകരൻ ബിജെപിയിലേക്ക് പോകാൻ എത്ര തവണ ശ്രമം നടത്തിയെന്നും ഇപി ജയരാജൻ ചോദിച്ചു. അമിത് ഷായെ കണ്ട് ബിജെപിയില്‍ പോകാൻ സുധാകരൻ നീക്കം നടത്തി. ചെന്നെയിലെ ബിജെപി നേതാവ് രാജ ക്ഷണിച്ചെന്ന് സുധാകരൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ബിജെപിയിലേക്ക് പോകാൻ സുധാകരൻ തയ്യാറെടുത്തു കഴിഞ്ഞു. സുധാകരൻ ഇന്നലെ മരുന്ന് കഴിച്ചില്ലെന്നു തോന്നുന്നു. അതാണ് താൻ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞതെന്നും ഇപി പറഞ്ഞു.

എനിക്ക് ബിജെപിയില്‍ പോകേണ്ട ആവശ്യമില്ല. ഞാൻ ആർഎസ്‌എസുക്കാര്‍ക്കെതിരെ പോരാടി വന്ന നേതാവാണ്. അവർ എന്നെ പല തവണ വധിക്കാൻ ശ്രമിച്ചതാണ്. ഞാൻ ദുബായിയില്‍ പോയിട്ട് വര്ഷങ്ങളായി. മന്ത്രിയായപ്പോഴാണ് അവസാനം പോയത്. നിലവാരമില്ലാത്തവർ പറഞ്ഞതിനെ കുറിച്ച്‌ ചോദിക്കരുതെന്നും ജനങ്ങള്‍ വിശ്വസിക്കില്ലെന്നും ഇപി ജയരാജൻ പറഞ്ഞു. സുധാകരൻ എന്നെ വെടിവെക്കാൻ അയച്ച രണ്ടുപേരും ആർഎസ്‌എസുകാരാണ്. സുധാകരന് എന്നോട് പക തീർന്നിട്ടില്ല. മാധ്യമങ്ങള്‍ മാന്യത തെളിയിക്കാൻ നിലപാട് സ്വീകരിക്കണം. ഇത്തരം ആരോപണങ്ങളെ അവഗണിക്കണം. ആരോപണത്തില്‍ സുധാകരനെതീരെ നിയമനടപടി സ്വീകരിക്കും. വക്കീല്‍ നോട്ടിസ് അയക്കും. ദല്ലാള്‍ നന്ദകുമാറിനെ അറിയില്ല. പറഞ്ഞതൊക്കെ അവരോട് ചോദിക്കണമെന്നും ശോഭയെ പരിചയമില്ലെന്നും ബന്ധമില്ലെന്നും ഇപി ജയരാജൻ പറഞ്ഞു.

Hot Topics

Related Articles