തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ സ്വയം വിമർശിച്ച് സിപിഎം. വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാത്തത് തെറ്റാണെന്നും തളിപ്പറമ്പിലെ സ്ഥാനാർത്ഥിത്വം പിഴച്ചുവെന്നും സെക്രട്ടേറിയറ്റ് റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തീരുമാനിച്ചത് ഏകകണ്ഠമായാണെന്നും പ്രായോഗിക തിരുത്തല്‍ നടപടികള്‍ പിന്നീട് നടത്തുമെന്നും റിപ്പോർട്ടില്‍ പറയുന്നുണ്ട്.
തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്തിക്കൊണ്ടുള്ള സെക്രട്ടേറിയറ്റ് റിപ്പോർട്ടിലാണ് സിപിഎം ആത്മവിമർശനം നടത്തിയിരിക്കുന്നത്. വെള്ളാപ്പള്ളിയെ തള്ളിപ്പറയാത്തത് തെറ്റായിപ്പോയെന്നും തളിപ്പറമ്പില്‍ സ്ഥാനാർത്ഥിത്വം പിഴച്ചുവെന്നും റിപ്പോർട്ടില്‍ പറയുന്നു. സ്ഥാനാർത്ഥി നിർണ്ണയത്തില്‍ ജാഗ്രത വേണമായിരുന്നു. യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് അയ്യപ്പസംഗമത്തിന്റെ ശോഭ കെടുത്തിയെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തീരുമാനിച്ചത് ഏകകണ്ഠമായാണെന്നും റിപ്പോർട്ടിലുണ്ട്. കീഴ്ഘടകങ്ങളില്‍ ഒരു റൗണ്ട് ചർച്ച കൂടി നടക്കും. പ്രായോഗിക തിരുത്തല്‍ നടപടികള്‍ക്ക് മൂന്ന് മാസത്തെ സാവകാശമെടുക്കുമെന്നും സിപിഎം വ്യക്തമാക്കി.

