ഇക്വഡോറിന് പുറത്തേയ്ക്ക് വാതിൽ തുറന്ന് സെനഗൽ..! സെനഗലും നെതർലൻഡും ലോകകപ്പ് പ്രീ ക്വാർട്ടറിൽ; സമനില നിഷേധിച്ച് ഇക്വഡോറിന്റെ അടിതെറ്റിച്ച് സെനഗലിന്റെ ആക്രമണം; ഖത്തറിൽ നിന്നും ജാഗ്രതാ ന്യൂസ് പ്രതിനിധി ലിജോ ജേക്കബ് എഴുതുന്നു

ലിജോ ജേക്കബ്


ഖത്തർ ലോകകപ്പിൽ നിന്ന് ഇക്വഡോറിന് പുറത്തേയ്ക്ക് ഡോർ തുറന്നിട്ട് സെനഗൽ. സമനില പോലും ഖത്തറിലെ രണ്ടാം റൗണ്ടിലേയ്ക്കു വാതിൽ തുറന്നു നൽകുമായിരുന്ന ഇക്വഡോറിനെ പൊരുതിത്തോൽപ്പിച്ചാണ് സെനഗർ രണ്ടാം റൗണ്ടിലേയ്ക്കു കുതിക്കുന്നത്. എതിരില്ലാത്ത രണ്ടു ഗോളിന് ഖത്തറിനെ തകർത്ത നെതർലൻഡ്‌സും ഏഴു പോയിന്റുമായി രണ്ടാം റൗണ്ടിലേയ്ക്കു കുതിച്ചു.

നിർണ്ണായകമായ മത്സരത്തിൽ ഒരൊറ്റ സമനില മാത്രം മതിയായിരുന്നു ഇക്വഡോറിന് റൗണ്ട് ഓഫ് 16 ലേയ്ക്കു കുതിക്കാൻ. കളി ആരംഭിക്കുമ്പോൾ നെതർലൻഡ്‌സിന് നാലും, സെനഗലിന് മൂന്നും ഇക്വഡോറിന് നാലും , ഒരു കളി പോലും വിജയിക്കാത്ത ഖത്തറിന് പൂജ്യം പോയിന്റുമാണ് ഉണ്ടായിരുന്നത്. ഗോൾ എന്ന അടങ്ങാത്ത ആഗ്രഹത്തോടെ ആദ്യം മുതൽ തന്നെ ഇരുടീമുകളും ആക്രമിച്ചു തന്നെയാണ് കളിച്ചത്. എന്നാൽ, 44 ആം മിനിറ്റിൽ സെനഗൽ ആഗ്രഹിച്ച ആ നിമിഷം എത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇസമല്ല സാർ അതിമനോഹരമായ ഒരു ഗോളിലൂടെ സെനഗളിനെ മുന്നിലെത്തിച്ചു. എന്നാൽ, ഗോൾ മടക്കാനുള്ള അതിയായ ആഗ്രഹത്തോടെ ഓരോ നിമിഷവും ഇക്വഡോർ ആക്രമിച്ചു കയറി. ആക്രമണം ശക്തിപ്പെടുത്തിയെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. 67 ആം മിനിറ്റിൽ മിഷേൽ എസ്റ്റാർഡായാണ് സെനഗലിനെ ഞെട്ടിച്ച സമനില ഗോൾ നേടിയത്. ഇതോടെ രണ്ടും കൽപ്പിച്ചായി പിന്നെ സെനഗളിന്റെ ആക്രമണം. ഇക്വഡോറിന്റെ സന്തോഷത്തിന് പിന്നെ അൽപം പോലും ആയുസുണ്ടായിരുന്നില്ല. മൂന്നു മിനിറ്റിന് ശേഷം കൗബാലിയിലൂടെ സെനഗൾ ഗോൾ മടക്കി. ഗോൾ വീണശേഷവും ഇക്വഡോർ ആക്രമിച്ചു കയറിയെങ്കിലും അവസാന വിസിൽ മുഴങ്ങുമ്പോൾ ഗ്രൗണ്ടിൽ വീണ് കിടന്നു കരയാനായിരുന്നു ഇക്വഡോർ താരങ്ങളുടെ യോഗം.

ഇക്വഡോറിനെതിരെ വഴങ്ങിയ അപ്രതീക്ഷിത സമനിലയുമായി കളിക്കാനിറങ്ങിയ നെതർലൻഡ്‌സിന് ഒരൊറ്റ സമനിലമാത്രം മതിയായിരുന്നു റൗണ്ട് ഓഫ് 16 ൽ എത്താൻ. എന്നാൽ, ആക്രമിച്ച് കളിച്ച നെതർലൻഡ്‌സ് 26ആം മിനിറ്റിൽ ഗാക്‌പോയിലൂടെയും, 49 ആം മിനിറ്റിൽ ഫ്രാങ്കി ഡി ജോങ്ങിലൂടെയും മുന്നിലെത്തി. പിന്നീട് കൃത്യമായി കളിച്ച നെതർലൻഡ് കളി കയ്യിൽ തന്നെ നിലനിർത്തി. നേരത്തെ തന്നെ ടൂർണമെന്റിൽ നിന്ന് പുറത്തായ ഖത്തറിന് ഈ കളി പ്രസക്തവുമല്ലായിരുന്നു.

Hot Topics

Related Articles