കോട്ടയം : എഫ്.സി.ആർ.എയിൽ ഒന്നും മറച്ചുവെക്കാനില്ലെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. സഭയുടെ പ്രവർത്തനങ്ങൾ സുതാര്യമാണ്. രാജ്യത്തിന്റെ നിയമത്തിന് വിധേയമായിട്ടാണ് പ്രവർത്തിക്കുന്നത്. അതേസമയം ചട്ടങ്ങൾ പരിഷ്ക്കരിക്കും മുൻപ് ബന്ധപ്പെട്ടവരുമായി കൂടിയാലോചനകൾ നടത്താമായിരുന്നു. എല്ലാവരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകുമ്പോഴാണല്ലോ ജനാധിപത്യം ശക്തിപ്പെടുന്നത്. എഫ്.സി.ആർ.എ അക്കൗണ്ട് ഉടമകളുടെ സമൂഹമാധ്യമ അക്കൗണ്ടുകളുടെയും, പബ്ലിക്കേഷനുകളുടെയും വിവരങ്ങൾ ആവശ്യപ്പെടുന്നത് സംശയാസ്പദവും മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റവുമാണ്. ബാങ്ക് അക്കൗണ്ടുകളിലൂടെ ക്രയവിക്രയം നടത്തപ്പെടുന്ന സാമ്പത്തിക ഇടപാടുകൾ കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ട്. ഇതിന് പുറമേ പ്രസ്ഥാനങ്ങളുടെ നിലപാടുകളെയും ഓഡിറ്റ് ചെയ്യാൻ ശ്രമിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണ്. സർക്കാരുകളെ വിമർശിച്ചാൽ അക്കൗണ്ട് ഫ്രീസ് ചെയ്യപ്പെടാം എന്ന മുന്നറിയിപ്പ് പരോക്ഷമായി നൽകുകയാണോ എന്ന് സ്വാഭാവികമായും സംശയിക്കാം. സാങ്കേതിക പിശകുകൾ സംഭവിച്ചാൽപ്പോലും വലിയ തുക പിഴ ഈടാക്കാനുള്ള വ്യവസ്ഥകൾ പ്രസ്ഥാനങ്ങളെ തളർത്തും. സംസ്ഥാനത്തിന് പുറത്തുള്ള മിഷൻ പ്രവർത്തനങ്ങൾക്ക് തടസം നേരിടാനുള്ള സാധ്യതകളും പുതിയ ചട്ടത്തിൽ പ്രകടമാണ്. ഇത്തരം സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ അധികാരികൾ ബാധ്യസ്ഥരാണ്. ക്രൈസ്തവസഭകൾ സംഭാവന ചെയ്തിട്ടുള്ള ആതുരാലയങ്ങളും, വിദ്യാലയങ്ങളും ഈ രാജ്യത്തോടുള്ള സ്നേഹത്തിന്റെയും ആത്മാർത്ഥതയുടെയും പ്രതീകങ്ങളാണ്. സഭകളുടെ ക്രൈസ്തവ ദൗത്യത്തെ സംശയത്തോടെ നിരീക്ഷിക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കപ്പെടരുത്. രാഷ്ട്രനിർമ്മാണത്തിൽ ഏവരെയും പങ്കാളികളാക്കുമ്പോഴാണ് ദേശീയോദ്ഗ്രഥനം അർത്ഥ പൂർണമാകുന്നത്. വ്യവസായങ്ങൾക്കും ഖനനത്തിനുമടക്കം നിയമങ്ങൾ ലളിതവത്ക്കരിക്കുമ്പോൾ മാനവസേവനത്തിന് ചട്ടങ്ങൾ കൂച്ചുവിലങ്ങിടുന്നത് ഖേദകരമാണ്. എഫ്.സി.ആർ.എ വിഷയത്തിൽ വിവിധ ക്രൈസ്തവസഭകളുമായി കൂടിയാലോചിച്ച് തുടർനടപടികൾ കൈക്കൊള്ളുമെന്ന് സഭാനേതൃത്വം വ്യക്തമാക്കി.
എഫ്.സി.ആർ.എയിൽ ഒന്നും മറച്ചുവെക്കാനില്ലെന്ന് മലങ്കരസഭ; സഭയുടെ പ്രവർത്തനങ്ങൾ സുതാര്യം


