കോട്ടയം : കോട്ടയം ചെങ്ങളം മോറ്കാട് ഭാഗത്ത് എക്സൈസിൻ്റെ ഓപ്പറേഷൻ തണ്ടർ മിന്നൽ പരിശോധന. ദമ്പതികൾ താമസിക്കുന്ന വീട്ടിൽ നിന്നും ഓട്ടോയിൽ നിന്നുമായി 13 ഗ്രാം എം ഡി എം എയും കഞ്ചാവും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം പനച്ചിക്കാട് കുന്നു പറമ്പിൽ മനു കെ ജി (30) , ചെങ്ങളം മോറുകാട് കണിയാംപറമ്പിൽ സുധി ജബാർ ഭാര്യ അൽഫിയ (21) എന്നിവരെ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ദർശക് ആറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപെട്ട കേസിലെ പ്രധാന പ്രതിയായ സുധി ജബാർ പിന്നീട് എക്സൈസ് ഓഫിസിൽ എത്തി കീഴടങ്ങി.
ഇന്നലെ രാത്രിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. ചെങ്ങളം ഭാഗത്ത് എക്സൈസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ ഓട്ടോറിക്ഷ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഓട്ടോറിക്ഷയ്ക്കുള്ളിൽ നിന്നും 1.092 ഗ്രാം എം.ഡി.എം.എയും, 6.12 ഗ്രാം കഞ്ചാവും കണ്ടെത്തി. എക്സൈസ് സംഘത്തെ കണ്ട് ചെങ്ങളത്തെ ഒരു ഇടവഴിയിലേയ്ക്ക് ഓടിച്ചു കയറ്റിയ ഓട്ടോറിക്ഷയ്ക്ക് പിന്നാലെ എക്സൈസ് സംഘം ഓടിയെത്തി. ഈ ഓട്ടോറിക്ഷയിൽ നിന്നും പിടിയിലായ കോട്ടയം മൂലവട്ടം സ്വദേശി മനുവിനെ ചോദ്യം ചെയ്തതോടെയാണ് ഇയാൾക്ക് ലഹരി വസ്തുക്കൾ എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് വ്യക്തമായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന്, എക്സൈസ് സംഘം ലഹരി മാഫിയ സംഘത്തിലെ പ്രധാനിയെന്ന് സംശയിക്കുന്ന സുധി ജബാറിൻ്റെ ചെങ്ങളം മോർകാട് ഭാഗത്ത് പരിശോധന നടത്തി. വീടിനുള്ളിലെ കിടപ്പ് മുറിയിൽ സൂക്ഷിച്ചിരുന്ന 12.1157 ഗ്രാം എം ഡി എം എ ഈ പരിശോധനയിലാണ് കണ്ടെത്തിയത്. വീട്ടിലേയ്ക്ക് എക്സൈസ് സംഘം പരിശോധനയ്ക്ക് എത്തിയത് കണ്ട് പ്രതി സുധീ ജബ്ബാർ ഓടിരക്ഷപെട്ടു. തുടർന്ന് എക്സൈസ് സംഘം ഇയാളുടെ ഭാര്യയെ കസ്റ്റഡിയിൽ എടുത്തു. ഇവരുടെ അക്കൌണ്ടിലേയ്ക്കാണ് ലഹരി മരുന്നുകൾ വിൽക്കുന്നതിൻ്റെ പണം ലഭിച്ചിരുന്നതെന്നാണ് എക്സൈസ് സംഘത്തിന് ലഭിക്കുന്ന വിവരം. മനുവിനെയും സുധിയുടെ ഭാര്യ ആൽഫിയയെയും എക്സൈസ് സംഘം ചോദ്യം ചെയ്യുകയാണ്. പ്രതികളുടെ മൊബൈൽ ഫോണുകൾ സൈബർ സെൽ ഉദ്യോഗസ്ഥനും സിവിൽ എക്സൈസ് ഓഫിസറുമായ ഷാനു കൃഷ്ണയുടെ നേതൃത്വത്തിൽ പരിശോധിച്ച് പ്രതികൾക്ക് കഞ്ചാവും എം.ഡി.എം.എയും എത്തിക്കുന്നവരെയും, ഇവരിൽ നിന്നും ഇവ വാങ്ങുന്നവെരയും നിരീക്ഷിക്കുകയാണ്. പിന്നീട് കേസിലെ പ്രധാന പ്രതിയായ സുധി ജബാർ കോട്ടയം എക്സൈസ് ഓഫിസിൽ എത്തി കീഴടങ്ങി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്ത് വരികയാണ്.
എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ദർശക് ആറിന്റെ നേതൃത്വത്തിൽ അസി.എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ബി.ആനന്ദ് രാജ്, എം നൗഷാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ ദീബീഷ് കെ സി , യേശുദാസ് ടി എ , ഗ്രേഡ് പ്രിവൻ്റീവ് ഓഫിസർ അഫ്സൽ കുട്ടി , വനിതാ സിവിൽ എക്സൈസ് ഓഫീസർ കെ എം പ്രിയ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ബിബിൻ ജോയി എന്നിവരുടെ നേതൃത്വത്തിലാണ് എം.ഡി.എം.എ പിടികൂടിയത്. കോട്ടയം ജില്ലയിൽ അടുത്ത കാലത്ത് പിടികൂടുന്ന ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയാണ് ഇന്ന് നടന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.


