നിരീക്ഷണ ക്യാമറകൾ കണ്ണടച്ചിട്ട് മാസങ്ങൾ ; ‘മോഷണവും റോഡപകടങ്ങളും പെരുകി കുറവിലങ്ങാട്

 കുറവിലങ്ങാട്:റോഡ് അപകടങ്ങൾ, മോഷണങ്ങൾ  ഉൾപ്പെടെ വർധിക്കുമ്പോൾ കുറവിലങ്ങാട് ടൗണിൽ പുതിയ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു.ടൗണിൽ വർഷങ്ങൾക്കു മുൻപു സ്ഥാപിച്ച 13 ക്യാമറകളും നിലവിൽ പ്രവർത്തിക്കുന്നില്ല. ജനമൈത്രി പൊലീസിന്റെ സഹകരണത്തോടെ സ്ഥാപിച്ച ക്യാമറകളുടെ അറ്റകുറ്റപ്പണി ചെലവേറിയതായതിനാൽ പഞ്ചായത്തുകളും പ്രശ്നത്തിൽ ഇടപെടുന്നില്ല.കുറവിലങ്ങാട് ടൗണിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ഉൾപ്പെടെ വിവിധ സംഘടനകൾ, വ്യക്തികൾ എന്നിവയുടെ സഹകരണത്തോടെയാണ് പൊലീസ് ക്യാമറകൾ സ്ഥാപിച്ചത്. കോഴാ മുതൽ പകലോമറ്റം വരെ 13 ക്യാമറകൾ. കുറവിലങ്ങാട് ടൗണിലെ ക്യാമറകളുടെ ഹബ് പൊലീസ് സ്റ്റേഷനായിരുന്നു. കോഴാ മുതൽ പകലോമറ്റം വരെ എംസി റോഡിലെ ഏതു സംഭവവും പൊലീസ് അപ്പോൾ തന്നെ അറിയുന്ന അവസ്ഥയുണ്ടായിരുന്നു.

പക്ഷേ, ക്യാമറകൾ ഓരോന്നായി തകരാറിലായി. അറ്റകുറ്റപ്പണി നടത്തിയില്ല. പലതും തൂണുകളിൽ ഒടിഞ്ഞു തൂങ്ങിയ അവസ്ഥയിൽ. എംസി റോഡ് ഉൾപ്പെടെ പ്രധാന പാതകളിൽ വാഹന അപകടങ്ങൾ വർധിക്കുമ്പോൾ ടൗണിൽ പുതിയ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന അവശ്യം ഉയരുന്നു. കൂടാതെ എംസി റോഡിൽ പകലോമറ്റം മുതൽ വെമ്പള്ളി തെക്കേക്കവല വരെ ക്യാമറ വേണമെന്നും നിർദേശമുണ്ട്.കുറവിലങ്ങാട്, മോനിപ്പള്ളി ടൗണുകളിൽ വിവിധ സംഘടനകൾ, വ്യക്തികൾ എന്നിവരുടെ സഹകരണത്തോടെ സ്ഥാപിച്ചതു 18 നിരീക്ഷണ ക്യാമറകളാണ്. പക്ഷേ, ഇപ്പോൾ ഒന്നും പോലും പ്രവർത്തിക്കുന്നില്ല.കുറവിലങ്ങാട് പോലീസ് പരിധിയിൽപ്പെടുന്ന മോനിപ്പള്ളി, ഉഴവൂർ ടൗണുകളിലും ഇതാണു സ്ഥിതി.

Hot Topics

Related Articles