കോട്ടയം: തനിക്കെതിരെ തെറ്റായ റിപ്പോർട്ട് നൽകിയ മണർകാട് മുൻ സ്‌റ്റേഷൻ ഹൗസ് ഓഫിസർ അനിൽ ജോർജിന് എതിരെ ഹൈക്കോടതിയെ സമീപിച്ച മണർകാട്ടെ വ്യവസായിയെ പൊലീസ് ഭീഷണിപ്പെടുത്തുന്നതായി പരാതി. മണർകാട് മാലം വാവത്തിൽ കെ.വി സുരേഷാണ് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് പരാതി നൽകിയത്. സംഭവത്തിൽ ഹൈക്കോടതിയിലും സിസിടിവി ക്യമറാ ദൃശ്യങ്ങൾ സഹിതം കേസ് ഫയൽ ചെയ്യാൻ ഒരുങ്ങുകയാണ് വ്യവസായി.
2017 ലെ ഡിവൈഎസ്പിയുടെ റിപ്പോർട്ട് അനുസരിച്ചു 2025 ൽ റൗഡി ലിസ്റ്റിൽ തന്നെ തെറ്റായി ഉൾപ്പെടുത്തിയതായി സുരേഷ് പറയുന്നു. ആ സമയം തനിക്കെതിരെ നിലവിൽ കേസുകളൊന്നുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. തന്നെ തെറ്റായി മണർകാട് പൊലീസ് സ്റ്റേഷനിലെ റൌഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയതിനെതിരെ സുരേഷ് ഹൈക്കോടതിയിൽ Wp.(crl) No.1235 Of 2025 റിട്ട് പെറ്റീഷൻ സമർപിച്ചു. ഈ പെറ്റീഷനിൽ അനിൽ ജോർജ് കോടതിയിൽ തെറ്റായ റിപ്പോർട്ട് സമർപ്പിച്ചതായി സുരേഷ് പറയുന്നു. സുരേഷ് വാദിയും പ്രതിയല്ലാത്തതും, കോടതി തള്ളിക്കളഞ്ഞതുമായ കേസുകൾ അടക്കം ഉൾപ്പെടുത്തിയാണ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഇതിനെതിരെ സുരേഷ് കഴിഞ്ഞ മാർച്ചിൽ സംസ്ഥാന പൊലീസ് മേധാവിയ്ക്ക് പരാതി നൽകി. ഈ പരാതിയിൽ മൂന്നു മാസമായിട്ടും നടപടിയില്ലാതെ വന്നതോടെ വീണ്ടും സുരേഷ് ഹൈക്കോടതിയെ സമീപിച്ചു. Wp.(crl) No.888 Of 2026 ആയി സമർപ്പിച്ച ഈ കേസിൽ ഹൈക്കോടതി അനിൽ ജോർജിനെതിരെ നടപടിയെടുക്കാൻ നിർദേശിച്ചു. എന്നാൽ, ജില്ലാ പൊലീസ് നടപടിയെടുക്കാതെ പൂഴ്ത്തി വയ്ക്കുകയും, പിന്നാലെ നിലവിലെ എസ്.എച്ച്.ഒ സുരേഷിന്റെ സ്വകാര്യ സ്ഥാപനത്തിൽ എത്തി മകനെ ഭീഷണിപ്പെടുത്തുകയുമായിരുന്നു എന്നാണ് പരാതി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെയാണ് കഴിഞ്ഞ ദിവസം മണർകാട് പ്രവർത്തിക്കുന്ന സുരേഷിന്റെ സ്ഥാപനത്തിനു മുന്നിൽ നിലവിലെ മണർകാട് എസ്.എച്ച്.ഒ ഇൻസ്‌പെക്ടർ പ്രേംലാൽ എത്തിയത്. ഈ സമയം സുരേഷിന്റെ 19 വയസുകാരനായ മകൻ മാത്രമാണ് ഉണ്ടായിരുന്നത്. സ്ഥാപനത്തിനു മുന്നിലെത്തിയ എസ്.എച്ച് ഒ സുരേഷിന്റെ മകനെ ഭീഷണിപ്പെടുത്തിയതായും, മുൻ എസ്.എച്ച്.ഒ അനിൽ ജോർജിന് എതിരായ കേസ് പിൻവലിക്കണമെന്ന് പിതാവിനോട് ആവശ്യപ്പെടണമെന്നും ഇല്ലങ്കിൽ പ്രത്യാഘാതം ഗൂരുതരമായിരിക്കുമെന്നും ഭീഷണിപ്പെടുത്തിയതായാണ് പരാതി. സംഭവത്തിൽ ആഭ്യന്തരമന്ത്രിയ്ക്കും, സംസ്ഥാന പൊലീസ് മേധാവിയ്ക്കും, ഹൈക്കോടതിയിലും സുരേഷ് പരാതി നൽകിയിട്ടുണ്ട്.
തനിക്കെതിരെ വ്യാജ റിപ്പോർട്ട് തയ്യാറാക്കിയ അനിൽ ജോർജ് മുൻപ് അടിമാലി പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുമ്പോൾ പോക്സോ കേസിലെ ഇരമരിച്ച സംഭവത്തിൽ ഇദ്ദേഹത്തിന് എതിരെ വകുപ്പ് തല നടപടികൾ ഉണ്ടായിട്ടുണ്ടെന്നുത് അടക്കമുള്ള രേഖകൾ സഹിതമാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും സുരേഷ് പറഞ്ഞു.


