ഹൈദരാബാദ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ലക്നൗ സൂപ്പർ ജയന്‍റ്സ് ആവേശജയം നേടിയെങ്കിലും, മത്സരത്തിലെ വിജയ റണ്ണിനെച്ചൊല്ലി വിവാദം. ലക്നൗവിനായി ക്യാപ്റ്റൻ റിഷഭ് പന്ത് വിജയ റണ്ണെടുക്കാനായി ബൗണ്ടറി പറത്തിയെങ്കിലും ബൗണ്ടറിക്ക് പുറത്ത് ബാറ്റുമായി നില്‍ക്കുകയായിരുന്ന ലക്നൗ താരം ആവേശ് ഖാൻ പന്ത് ബൗണ്ടറി റോപ്പില്‍ തൊടുന്നതിന് മുമ്പെ ബാറ്റുകൊണ്ട് തിരിച്ചടിച്ചതാണ് വിവാദമായത്.
ഇന്നലെ നടന്ന മത്സരത്തില്‍ റിഷഭ് പന്തിന്‍റെ അപരാജിത അര്‍ധസെഞ്ചുറി കരുത്തില്‍ (68*) ഒരു പന്ത് ബാക്കി നിര്‍ത്തിയായിരുന്നു ലക്നൗ 5 വിക്കറ്റിന് ജയിച്ച് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. ജയദേവ് ഉനദ്ഘട്ട് എറിഞ്ഞ അവസാന ഓവറില്‍ 9 റണ്‍സായിരുന്നു ലക്നൗവിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തുകളും ബൗണ്ടറി കടത്തിയ റിഷഭ് പന്ത് സ്കോര്‍ തുല്യമാക്കി. പിന്നീടുള്ള നാലു പന്തില്‍ ഒരു റണ്‍സായിരുന്നു ലക്നൗവിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. അടുത്ത രണ്ട് പന്തുകളും ഡോട്ട് ബോളായെങ്കിലും അഞ്ചാം പന്ത് ലോംഗ് ഓഫിന് മുകളിലൂടെ റിഷഭ് പന്ത് ബൗണ്ടറിയിലേക്ക് പായിച്ചു. ബൗണ്ടറിയില്‍ ഫീല്‍ഡര്‍മാരാരും ഇല്ലാതിരുന്നതിനാല്‍ അത് ഉറപ്പായും ബൗണ്ടറി കടക്കുമെന്ന് ഉറപ്പായിരുന്നു.

