ആലപ്പുഴ: കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാന്‍റെ രാജി ഇന്ത്യൻ രാഷ്ട്രീയചരിത്രത്തിലെ വിലമതിക്കാനാകാത്ത ഏടാണെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങൾ ആരെയും വിലമതിക്കില്ല, ആരുടെ സമരമായാലും പ്രക്ഷോഭമായാലും ഗൗനിക്കില്ല. ആർ.എസ്.എസും സംഘ്പരിവാർ വിഭാഗങ്ങളും അതിന്‍റെ രാഷ്ട്രീയഉപകരണങ്ങളായ ബി.ജെ.പിയും ചേർന്ന് ജനാധിപത്യപരമായ എല്ലാപ്രതിഷേധങ്ങളെയും തകർക്കാനും അവരെ ‘ദേശവിരുദ്ധം’ എന്ന മുദ്രകുത്തി ജയിലിലടക്കാനാണ് ശ്രമിച്ചത്. 12 വർഷക്കാലമായി നടത്തിയ ശ്രമത്തിന്‍റെ തുടർച്ചയാണിത്.
വിദ്യാർഥികൾ ഭരണകൂടത്തെ വെല്ലുവിളിച്ച് വമ്പിച്ച രീതിയിലുള്ള ജനകീയമുന്നേറ്റം സൃഷ്ടിക്കാൻ സാധിച്ചു. ആദ്യം ഇതിനോട് മുഖം തിരിഞ്ഞുനിന്ന കോൺഗ്രസ് ഉൾപ്പെടെയുള്ളവർക്ക് സമരം കണ്ടില്ലെന്ന് നടിക്കാൻ സാധിച്ചില്ല. സി.ജെ.പിയുടെ വലിയമുന്നേറ്റമാണ് ഇന്ത്യ കണ്ടത്. ഒരുതരത്തിലും രാജിവെക്കില്ലെന്നായിരുന്നു ബി.ജെ.പിയുടെയും സർക്കാറിന്‍റെയും നിലപാട്. ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രതിപക്ഷകക്ഷികളടക്കം ഒറ്റക്കെട്ടായി നടത്തി ഉജ്ജ്വലപോരാട്ടത്തിൽ ഇന്ത്യ ആഗ്രഹിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തി. പുതുതലമുറ അരാഷ്ട്രീയവാദികളല്ല, കൃത്രിമായ രാഷ്ട്രീയഉന്നംവെച്ച് ഏത് പ്രതികൂലസാഹചര്യത്തെയും പൊലീസിന്‍റെ പുതിയതരം മർദരീതിയെയും അതിജീവിച്ചാണ് വലിയ മുന്നേറ്റമുണ്ടാക്കിയത്. ബി.ജെ.പിയുടെ തകർച്ചയുടെ താക്കീതാണെന്നും അദ്ദേഹം പറഞ്ഞു.


