കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനല്‍ -1 വീണ്ടും പ്രവർത്തനസജ്ജമായി. പാസഞ്ചർ ടെർമിനല്‍ -1 പൂർണ്ണമായ തോതില്‍ പ്രവർത്തനത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള നിർണായക ചുവടുവെപ്പാണെന്ന് കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുള്ള അല്‍-അഹമ്മദ് അല്‍-സബാഹ് പറഞ്ഞു. കഴിഞ്ഞ മാർച്ച് മാസത്തിന്റെ തുടക്കത്തിലുണ്ടായ ഇറാന്‍റെ വ്യോമാക്രമണത്തിലാണ് ടെർമിനല്‍ കെട്ടിടത്തിന് വൻതോതില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചത്.
വിമാനത്താവളത്തിലെ പുനർനിർമ്മാണ വികസന പ്രവർത്തനങ്ങള്‍ നേരിട്ട് വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നടത്തിയ പ്രത്യേക സന്ദർശനത്തിന് ശേഷമാണ് ഔദ്യോഗിക പത്രക്കുറിപ്പ് പുറത്തിറക്കിയത്. പ്രതിരോധ മന്ത്രി ശൈഖ് അബ്ദുള്ള അലി അബ്ദുള്ള അല്‍-സാലം അല്‍-സബാഹ്, സിവില്‍ ഏവിയേഷൻ ജനറല്‍ അതോറിറ്റി ചെയർമാൻ ശൈഖ് ഹമൂദ് മുബാറക് അല്‍-ഹമൂദ് അല്‍-സബാഹ് എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ആക്രമണത്തെ തുടർന്നുണ്ടായ കടുത്ത പ്രതിസന്ധികളെയും തടസ്സങ്ങളെയും അതിജീവിച്ച്, റെക്കോർഡ് വേഗതയില്‍ ടെർമിനല്‍ കെട്ടിടത്തിന്‍റെ പുനരധിവാസം പൂർത്തിയാക്കാൻ മുൻകൈ എടുത്ത കുവൈത്തിലെ തദ്ദേശീയരായ വിദഗ്ധരെയും വിവിധ വർക്കിംഗ് ഗ്രൂപ്പുകളെയും പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അടിയന്തര സാഹചര്യത്തില്‍ അവർ പ്രകടിപ്പിച്ച ഉയർന്ന കാര്യക്ഷമതയും ഉത്തരവാദിത്തബോധവും പ്രശംസനീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സന്ദർശന വേളയില്‍ തകർന്ന ഭാഗങ്ങളുടെ അറ്റകുറ്റപ്പണികള്‍, ആധുനിക രീതിയിലുള്ള വികസന പ്രവർത്തനങ്ങള്‍ എന്നിവയെക്കുറിച്ച് ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്ക് വിശദമായ വിശദീകരണം നല്‍കി. രണ്ട് മാസത്തോളമായി തുടരുന്ന യാത്രാ നിയന്ത്രണങ്ങള്‍ക്ക് ഇതോടെ വലിയ ആശ്വാസമാകും.


