പാഴ്സല്‍ സർവീസിന്‍റെ മറവില്‍ രാസ ലഹരി കടത്തിന് ശ്രമം; സ്വകാര്യ പാഴ്സല്‍ കമ്പനിയുടെ ഡ്രൈവർ പിടിയിൽ

കൊടകര: തൃശ്ശൂർ കൊടകരയില്‍ പാഴ്സല്‍ സർവീസിന്‍റെ മറവില്‍ രാസ ലഹരി കടത്തിന് ശ്രമം. കളമശ്ശേരിയിലെ സ്വകാര്യ പാഴ്സല്‍ കമ്പനിയുടെ ഡ്രൈവറാണ് എംഡിഎംഎയും എല്‍എസ്ഡി സ്റ്റാമ്പുകളും ആയി പിടിയിലായത്. കാർഗോ ബോക്സുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച 198 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. ദേശീയപാതയില്‍ കൊടകര പേരാമ്പ്ര ഫ്ലൈഓവറിന് സമീപം ഇന്ന് പുലർച്ചെ 02.45-ഓടെ പൊലീസ് നടത്തിയ പരിശോധനയിലാണ് വൻ രാസലഹരി ശേഖരം പിടികൂടിയത്. ലോറിയിലെ കാർഗോ ബോക്സുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. 198 ഗ്രാം എം.ഡി.എം.എ.യും നാല് എല്‍.എസ്.ഡി. സ്റ്റാമ്പുകളും പൊലീസ് പിടിച്ചെടുത്തു.

Advertisements

കളമശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ പാഴ്‌സല്‍ കമ്പനിയിലെ ഡ്രൈവറായ മുഹമ്മദ് ഫാസിലാണ് ലഹരി കടത്തിയത്. കഴിഞ്ഞ ഒരു വർഷമായി ഇയാള്‍ ഈ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയാണ്. ബെംഗളൂരുവില്‍ നിന്ന് പാഴ്‌സലുകള്‍ക്കൊപ്പം ലഹരിമരുന്നും ലോറിയില്‍ കയറ്റുന്നത് ഇയാളുടെ പതിവായിരുന്നു എന്ന് പൊലീസ് പറയുന്നു. എറണാകുളം കേന്ദ്രീകരിച്ച്‌ വൻകിട ഇടപാടുകാർക്കും യുവാക്കള്‍ക്കും വിതരണം ചെയ്യുന്നതായിരുന്നു രീതി. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡാൻസാഫും കൊടകര പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് വൻ ലഹരി ശേഖരം കണ്ടെത്തിയത്. ലഹരിമരുന്നു കടത്താൻ ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ മുഹമ്മദ് ഫാസിലിനെ റിമാൻഡ് ചെയ്തു.

Hot Topics

Related Articles