കോട്ടയം: കോട്ടയം ജില്ലയിൽ കോൺഗ്രസിന്റെ തേരോട്ടം കണ്ടപ്പോഴും, ഭരിക്കാനാവശ്യമായ ഒറ്റയ്ക്കുള്ള ഭൂരിപക്ഷം നേടാനാവാതെ കടുത്തുരുത്തിയിൽ യുഡിഎഫ്. നീരാക്കൽ ലാറ്റക്‌സ് കമ്പനിയ്‌ക്കെതിരെ സമരം നടത്തിയ വാർഡിലെ രണ്ട് സ്വതന്ത്ര സ്ഥാനാർത്ഥികൾ അടക്കം മൂന്ന് സ്വതന്ത്രർ വിജയിച്ചതോടെയാണ് കടുത്തുരുത്തി പഞ്ചായത്തിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ മാറ്റമുണ്ടായത്. എട്ടാം വാർഡിൽ ലില്ലിക്കുട്ടി ജേക്കബും, ഒൻപതാം വാർഡിൽ അഡ്വ.റോയ് ജോർജുമാണ് വിജയിച്ചത്.
ലാറ്റക്‌സ് കമ്പനിയ്‌ക്കെതിരായി സമരം നടത്തുന്ന സംയുക്ത സമരസമിതി പിൻതുണച്ച ജനകീയ മുന്നണി സ്വതന്ത്ര സ്ഥാനാർത്ഥികളായാണ് രണ്ടു പേരും മത്സരിച്ചത്. 20 അംഗ പഞ്ചായത്തിൽ 11 പേരുടെ പിൻതുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടി വരിക. നിലവിൽ കോൺഗ്രസ് ഒൻപത് അംഗങ്ങളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടുണ്ട്. സിപിഎം നേതൃത്വം നൽകുന്ന എൽഡിഎഫിന് ഏഴ് അംഗങ്ങളുണ്ട്. എൻഡിഎയ്ക്ക് ഒരു അംഗമുള്ളപ്പോൾ സമരസമിതിയുടെ രണ്ട് അംഗങ്ങൾ അടക്കം മൂന്ന് സ്വതന്ത്രരാണ് വാർഡിലുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവിൽ കോൺഗ്രസിന് കേവല ഭൂരിപക്ഷം നേടണമെങ്കിൽ രണ്ട് സ്വതന്ത്രരുടെ പിൻതുണ കൂടിയേ തീരു. എട്ടാം വാർഡിലും, ഒൻപതാം വാർഡിലും സമരസമിതിയുടെ സ്ഥാനാർത്ഥികൾ വിജയിച്ചത് കൂടാതെ 11 ആം വാർഡിൽ സിറിയക് ജോർജും സ്വതന്ത്രനായി മത്സരിച്ചു വിജയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സമരസമിതിയുടെ രണ്ട് അംഗങ്ങളുടെ പിൻതുണയുണ്ടെങ്കിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് മുന്നണിയ്ക്ക് പഞ്ചായത്തിൽ ഭരണം നിലനിർത്താൻ സാധിക്കും. ഇനി ചർച്ചകൾ ഏത് രീതിയിൽ മുന്നോട്ടു പോകുമെന്നാണ് കാണേണ്ടത്.


