കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി തുടരുന്നതിനിടെ, പാർട്ടി അധ്യക്ഷ മമത ബാനർജി അടക്കമുള്ള നേതാക്കള്‍ക്ക് വക്കീല്‍ നോട്ടീസയച്ച് വിമത എംപിമാർക്ക് നേതൃത്വം നല്‍കുന്ന കക്കോലി ഘോഷ് ദസ്തിദാർ എംപിയുടെ മകൻ ഡോ.ബൈദ്യനാഥ് ഘോഷ് ദസ്തിദാർ. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ സീറ്റ് ആവശ്യപ്പെട്ടുവെന്ന ആരോപണത്തിലാണ് നടപടി. മമത ബാനർജിക്ക് പുറമേ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ മഹുവ മൊയ്ത്ര, കല്യാണ്‍ ബാനർജി, സൗഗത റോയ്, സൊണാലി ഗുഹ എന്നിവർക്കും വക്കീല്‍ നോട്ടീസ് അയച്ചു.
തനിക്കെതിരായ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ഒരിക്കലും താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നും ബൈദ്യനാഥ് ഘോഷ് ദസ്തിദാർ വക്കീല്‍ നോട്ടീസില്‍ പറഞ്ഞു. 15 ദിവസത്തിനകം പരസ്യമായി മാപ്പ് പറഞ്ഞ് പ്രസ്താവന പിൻവലിക്കണമെന്നാണ് വക്കീല്‍ നോട്ടീസിലെ ആവശ്യം. അല്ലാത്തപക്ഷം മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും ബൈദ്യനാഥ് ഘോഷ് ദസ്തിദാർ മുന്നറിയിപ്പ് നല്‍കി. താനും സഹോദരനും അമ്മയും പതിവായി മദ്യപിക്കുമെന്ന സൊണാലി ഗുഹയുടെ പരാമർശം അടിസ്ഥാനരഹിതവും അപകീർത്തികരവുമാണെന്നും ബൈദ്യനാഥ് ഘോഷ് ദസ്തിദാർ പറഞ്ഞു.


