സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ വിവാദം: “ചലച്ചിത്ര അവാർഡിൽ പുനഃപരിശോധനയില്ല, പരാതി ഉള്ളവർക്ക് നിയമപരമായി പോകാം; കേരളം കണ്ട മാന്യനായ ഏറ്റവും വലിയ ഇതിഹാസമാണ് രഞ്ജിത്ത്” : പിന്തുണച്ച് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം : സംസ്ഥാന അവാർഡ് നിർണയത്തിൽ അക്കാദമി ചെയർമാൻ രഞ്ജിത്ത് ജൂറിയംഗങ്ങളെ സ്വാധീനിച്ചുവെന്നുള്ള സംവിധായകൻ വിനയന്റെ ആരോപണം തളളി സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ . രഞ്ജിത്ത് കേരളം കണ്ട മാന്യനായ ഏറ്റവും വലിയ ഇതിഹാസമാണ് രഞ്ജിത്ത്. അവാർഡ് നിർണയത്തിൽ രഞ്ജിത്തിന് റോൾ ഉണ്ടായിരുന്നില്ലെന്നും ഇടപെടാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

ചലച്ചിത്ര അവാർഡിൽ പുനഃപരിശോധനയില്ലെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. ഇന്ത്യയിലെ തന്നെ പ്രമുഖരടങ്ങിയ ജൂറിയാണ് അവാർഡ് നിശ്ചയിക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയർമാന് അവാർഡ് നിർണയത്തിൽ ഇടപെടാനാകില്ല. അവാർഡ് നിർണയ സമിതിയാണ് ജേതാക്കളെ കണ്ടെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അവാർഡുകൾ നൽകിയത് അർഹതപ്പെട്ടവർക്ക് തന്നെയാണെന്നും അവാർഡ് കിട്ടാതെ പോയവരാരും മോശമാണെന്ന് പറയുന്നില്ലെന്നും സജി ചെറിയാൻ പ്രതികരിച്ചു. അന്വേഷണത്തിന്റെ ആവശ്യമില്ല. തെളിവുണ്ടെങ്കിൽ ഹാജരാക്കിയാൽ നോക്കാം. പരാതിയുണ്ടെങ്കിൽ അവർ നിയമപരമായി പോകട്ടെയെന്നും മന്ത്രി പറഞ്ഞു.

അദ്ദേഹം ചെയർമാനായ ചലച്ചിത്ര അക്കാദമി ഭംഗിയായാണ് മുന്നോട്ട് പോകുന്നത്. അക്കാദമി സംസ്കാരിക വകുപ്പിന് അഭിമാനിക്കാവുന്ന പ്രവർത്തനങ്ങളാണ് ചലച്ചിത്ര അക്കാദമിയുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. അങ്ങനെയുള്ള ആളെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം, അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ കൂടുതൽ കടുപ്പിച്ച് സംവിധായകൻ വിനയൻ രംഗത്തെത്തി. അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രഞ്ജിത്തിനെ മാറ്റണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, അല്ലാത്തപക്ഷം കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ്. അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടെന്ന ജൂറി അംഗം നേമം പുഷ്പരാജിൻറെ ഓഡിയോ സന്ദേശം വിനയൻ ഇന്നലെ പുറത്തുവിട്ടിരുന്നു. ഈ ശബ്ദ രേഖയടക്കം കോടതിയിൽ ഹാജരാക്കാനാണ് ആലോചന.

Hot Topics

Related Articles