സംസ്ഥാന അവാർഡ് നിർണയത്തിൽ മാറ്റമില്ല; അപ്പീൽ തള്ളി ഡിവിഷൻ ബെഞ്ച്

കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാർഡ് റദ്ദാക്കണമെന്നുള്ള ഹർജി സിംഗിൾ ബെഞ്ച് തള്ളിയതിനെതിരെ സംവിധായകൻ ലിജീഷ് മുല്ലേഴത്ത് നൽകിയ അപ്പീലും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സിനിമയുടെ പ്രൊഡ്യൂസർ എന്തുകൊണ്ട് ഹർജിയുമായെത്തിയില്ലെന്ന് കോടതി ചോദിച്ചു. ഹർജിയിൽ ഇടപെടാൻ കാരണമില്ലെന്നും സിംഗിൾ ബെഞ്ച് ഉത്തരവിൽ അപാകതയില്ലെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

പുരസ്‍കാര വിതരണത്തിൽ അക്കാദമി ചെയർമാനായ സംവിധായകൻ രഞ്ജിത്ത് ഇടപെട്ടെന്ന് ചൂണ്ടിക്കാട്ടി ‘ആകാശത്തിന് താഴെ’ എന്ന സിനിമയുടെ സംവിധായകൻ ലിജീഷ് മുല്ലേഴത്ത് ആണ് ഹർജി നൽകിയത്. രഞ്‍ജിത്ത് ഇടപെട്ടെന്നതിന് തെളിവില്ലെന്ന് വ്യക്തമാക്കിയാണ് സംവിധായകന്റെ ഹര്‍ജി കോടതി നേരത്തെ തള്ളിയത്. ജൂറി അംഗങ്ങൾക്ക് പരാതയുണ്ടെങ്കിൽ അവർക്കു തന്നെ നേരിട്ട് കോടതിയെ സമീപിക്കാമായിരുന്നല്ലോ എന്നും മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. തെളിവ് ഹാജരാക്കാൻ ഹർജിക്കാരൻ സാവകാശം അഭ്യര്‍ഥിച്ചപ്പോള്‍ ഇതെല്ലാം ഹർജി സമർപ്പിക്കുമ്പോൾ വേണമായിരുന്നു എന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്‍ണൻ വ്യക്തമാക്കിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അവാർഡ് നിർണ്ണയത്തിൽ സ്വജനപക്ഷപാതം ഉണ്ടായതായി ആരോപിച്ചായിരുന്നു ഹർജി. ചലച്ചിത്ര അക്കാദമി ചെയർമാനും സിനിമാ സംവിധായകനുമായ രഞ്ജിത്ത് ജൂറി അംഗങ്ങളിൽ നിയമവിരുദ്ധമായി ഇടപെട് അർഹതയുള്ളവരുടെ അവാർഡ് തടഞ്ഞെന്നായിരുന്നു ഹർജിയിലെ പ്രധാന ആരോപണം. അതിനാല്‍ അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് സംവിധായകൻ രഞ്‍ജിത്തിനെ നീക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. സംവിധായകനായ വിനയൻ പുറത്തുവിട്ട ചലച്ചിത്ര അവാര്‍ഡ് ജൂറി നേമം പുഷ്‍പരാജിന്‍റെ ഓഡിയോ സംഭാഷണം സ്വജനപക്ഷപാതം നടത്തിയെന്നതിന്‍റെ തെളിവായി ഹർജിയിൽ ചൂണ്ടിക്കാട്ടുകയും ചെയ്‍തിരുന്നു.

അക്കാദമി ചെയര്‍മാൻ രഞ്‍ജിത്ത് തന്റെ സിനിമയ്‍ക്ക് പുരസ്‍കാരം കിട്ടാതിരിക്കാൻ ഹീനമായ രാഷ്‍ട്രീയ നീക്കം നടത്തിയെന്നായിരുന്നു വിനയൻ ആരോപിച്ചത്. അതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും സംവിധായകൻ വിനയൻ വ്യക്തമാക്കിയിരുന്നു. അവാര്‍ഡ് നിര്‍ണയത്തിനെതിരായ വിനയന്റെ പരാതികള്‍ സിനിമാ മന്ത്രി സജി ചെറിയാൻ തള്ളിയിരുന്നു.

Hot Topics

Related Articles