റിയാദ്: സ്വന്തം വിവാഹത്തിനും പുതുതായി നിർമിച്ച വീടിന്റെ ഗൃഹപ്രവേശനത്തിനുമായി നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങള്‍ക്കിടെ സൗദിയില്‍ ജീവനൊടുക്കിയ കോഴിക്കോട് സ്വദേശിയുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ച് ഖബറടക്കി.കോഴിക്കോട് എടക്കാട് പുതിയങ്ങാടി സ്വദേശി ഉഴുത്താല്‍ പറമ്പില്‍ മുന്ന സാഹിലിെൻറ (26) മൃതദേഹമാണ് നിയമനടപടികള്‍ പൂർത്തിയാക്കി നാട്ടിലെത്തിച്ചത്.
അഞ്ച് മാസം മുമ്പ് വിവാഹനിശ്ചയം കഴിഞ്ഞ മുന്ന സാഹില്‍, പുതിയ വീടിെൻറ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുക്കാനും മാസങ്ങള്‍ക്ക് ശേഷം നടക്കാനിരുന്ന തെൻറ വിവാഹത്തിെൻറ ഒരുക്കങ്ങള്‍ക്കുമായി ഈ മാസം 26ന് നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. ഈ കാത്തിരിപ്പുകള്‍ക്കിടയിലാണ് പ്രവാസി സമൂഹത്തെയും പ്രിയപ്പെട്ടവരെയും കണ്ണീരിലാഴ്ത്തിക്കൊണ്ട് മുന്ന ജീവിതം അവസാനിപ്പിച്ചത്. കഴിഞ്ഞ നാല് വർഷമായി സൗദി കിഴക്കൻ പ്രവിശ്യയിലെ ഹഫർ അല്‍ ബാത്തിനിലെ ഒരു ഭക്ഷ്യോല്പന്ന വിതരണ കമ്പനിയില്‍ കാഷ്യറായി ജോലി ചെയ്യുകയായിരുന്നു മുന്ന. ഒരാഴ്ച മുമ്പാണ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിെൻറ ഗോഡൗണിനോട് ചേർന്നുള്ള നിർമാണത്തിലിരുന്ന കെട്ടിടത്തില്‍ മുന്നയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് സൗദി പൊലീസ് സ്ഥലത്തെത്തി ആവശ്യമായ അന്വേഷണങ്ങളും തുടർനടപടികളും പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം വിട്ടുനല്‍കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങള്‍ ഒ.ഐ.സി.സി ഹഫർ അല്‍ ബാത്തിൻ പ്രസിഡന്റ് വിബിൻ മറ്റത്തിെൻറ നേതൃത്വത്തില്‍ പൂർത്തിയാക്കി. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. തുടർന്ന് എടക്കാട് പുതിയങ്ങാടിയിലെ കോയ റോഡ് തെരുവത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനില്‍ മയ്യിത്ത് നിസ്കാരത്തിന് ശേഷം ഖബറടക്കം നടത്തി. അഷ്റഫ്-സാഫിയ ദമ്പതികളുടെ മകനാണ്. നിഹാല്‍ റോഷൻ സഹോദരനാണ്. മുന്ന സാഹിലിെൻറ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും താങ്ങാനാവാത്ത ദുഃഖമായി മാറി.


