മലപ്പുറം: ജയില്‍ ജോയിൻ്റ് സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ടിപി കേസ് പ്രതി കൊടി സുനിക്കെതിരെ കുറ്റിപ്പുറം പൊലീസ് കേസെടുത്തു.തവനൂർ ജയിലിലെ ജോയിൻ്റ് സൂപ്രണ്ടിൻ്റെ പരാതിയിലാണ് കേസെടുത്തത്. കയ്യില്‍ കെട്ടിയ ചരട് അഴിച്ചു മാറ്റണമെന്ന് കഴിഞ്ഞ മാസം 11 ന് ജയില്‍ ഉദ്യോഗസ്ഥർ കൊടി സുനിയോട് പറഞ്ഞിരുന്നു. അനുസരിക്കാൻ തയ്യാറാവാത്തതിനാല്‍ കർശന നിർദേശം നല്‍കി. ഇതോടെ ചരട് ഊരി ജയില്‍ പ്രിസണ്‍ ഓഫീസറുടെ ദേഹത്തേക്ക് എറിഞ്ഞു. കഴിഞ്ഞ ദിവസം വീണ്ടും കയ്യില്‍ ചരട് കെട്ടി. ഇതൊഴിവാക്കാൻ നിർദേശിച്ചപ്പോള്‍ ജയില്‍ ജോയിൻ്റ് സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കയ്യില്‍ ചരടു കെട്ടുന്നത് വിലക്കിയതിൻ്റെ പേരില്‍ വ്യാജ പരാതി നല്‍കുമെന്നും കുടുംബത്തെയടക്കം കൊല്ലുമെന്നും കൊടി സുനി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
അതിനിടെ കൊടി സുനി അടക്കം ടിപി കേസിലെ പ്രതികള്‍ക്ക് ജയിലില്‍ സുഖസൗകര്യങ്ങള്‍ ഒരുക്കാൻ ജയില്‍ ആസ്ഥാനത്തെ ഡിഐജി കൈക്കൂലി വാങ്ങിയെന്ന് വിജിലൻസ് നേരത്തെ കണ്ടെത്തിയിരുന്നു. ഒരു മാസം വിനോദ് കുമാറിൻറെ അക്കൗണ്ടിലേക്ക് വന്നത് 35 ലക്ഷവും ഭാര്യയുടെ അക്കൗണ്ടിലേക്ക് 40 ലക്ഷവും ആണെന്നാണ് വിജിലൻസിന്‍റെ കണ്ടെത്തല്‍.


