കടുത്തുരുത്തി: വിദ്യാർത്ഥിയെ മർദ്ദിച്ച അധ്യാപകനെതിരെ നടപടിവേണമെന്ന് എഐഎസ്എഫ്. കടുത്തുരുത്തി സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഇന്റർവെല്ലിന് ശേഷം ബെല്ലടിച്ചപ്പോൾ ക്ലാസിൽ കയറാൻ വൈകിയെന്നാരോപിച്ചായിരുന്നു അധ്യാപകൻ വിദ്യാർത്ഥിയുടെ മുഖത്ത് അടിച്ചത്. പ്ലസ്‍ടു കൊമേഴ്‍സ് വിദ്യാർത്ഥിയായ പതിനാറുകാരനാണ് മർദ്ദനമേറ്റത്. ജോസ് എന്ന അധ്യാപകനാണ് മർദ്ദിച്ചതെന്ന് വിദ്യാർത്ഥി പറയുന്നു. കുട്ടിയുടെ മാതാപിതാക്കൾ പൊലീസിനും, സ്കൂൾ മാനേജുമെന്റിനും, ബാലാവകാശ കമ്മിഷനും പരാതി നൽകി. എന്നാൽ പരാതി പിൻവലിപ്പിക്കാനുള്ള ശ്രമമാണ് സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. സംഭവം അറിഞ്ഞ് സ്കൂളിലെത്തിയ എഐഎസ്എഫ് ജില്ലാ സെക്രട്ടറി അഖിൽ കെ യു ഉൾപ്പടെയുള്ള എഐഎസ്എഫ് നേതാക്കളെ സ്കൂൾ മാനേജരുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. പരാതിയിന്മേൽ അധ്യാപകനെതിരെ നടപടിവേണമെന്നാവശ്യപ്പെട്ട് ഇന്ന് സ്കൂളിലേക്ക് മാർച്ച് നടത്തുമെന്ന് എഐഎസ്എഫ് അറിയിച്ചു.
വിദ്യാർത്ഥിയെ മർദ്ദിച്ച അധ്യാപകനെതിരെ നടപടിവേണം: എഐഎസ്എഫ്


