കൊല്ലം : കൊല്ലം വെളിയത്ത് സഹോദരി ഭർത്താവിനെ കൊലപ്പെടുത്തിയ പ്രതി 40 വർഷത്തിന് ശേഷം പിടിയില്‍. പടിഞ്ഞാറ്റിൻകര സ്വദേശി മോഹനൻപിള്ളയാണ് അറസ്റ്റിലായത്.കോട്ടയത്ത് മറ്റൊരു പേരിലും വിലാസത്തിലും വിവാഹം കഴിച്ച് കുടുംബമായി ഒളിവില്‍ കഴിയുന്നതിനിടെയൊണ് അറസ്റ്റ്. 1987 ജനുവരി 11 ന് മദ്യപിച്ച് വീട്ടില്‍ എത്തി ബഹളം വെച്ച സഹോദരി ദർത്താവായ ചന്ദ്രശേഖരൻ പിളളയെ മോഹനൻ പിള്ള വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവ ശേഷം ഒളിവില്‍ പോയ 25 കാരനായ പ്രതിയെ എത്ര തിരഞ്ഞിട്ടും പൊലീസിന് കണ്ടെത്താനായില്ല. ഒടുവില്‍ കൊലയാളി പിടിയിലായി. ചെറിയ കാലയളവല്ല. 40 വർഷങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ പിടിയിലായത്. ഒളിവില്‍ പോയ പ്രതി ആദ്യം എത്തിയത് വേളാങ്കണ്ണിയില്‍ ആയിരന്നു. പിന്നീട് കോട്ടയം ജില്ലയിലെ കല്ലറയെ ഒളിത്താവളമാക്കി.
ഒരു തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്നു. രാജൻ എന്ന പുതിയ പേരിലും വിലാസത്തിലുമായിരുന്നു ജീവിതം. അതിനിടെ വിവാഹവും കഴിച്ചു. ഇപ്പോള്‍ 35 ഉം 37 ഉം വയസ്സുള്ള മക്കളുണ്ട്. അസുഖ ബാധിതനായി കോട്ടയം മെഡിക്കല്‍ കോളേജില്‍ പോയ പ്രതി ഒരു വെളിയം സ്വദേശിയെ കണ്ടു. നാട്ടിലെ വിവരങ്ങള്‍ തിരക്കി. ഇക്കാര്യം പൊലീസിൻറെ ചെവിയില്‍ എത്തി. തുടർന്നാണ് പൂയപ്പള്ളി പൊലീസ് കോട്ടയത്ത് വല വിരിച്ചത്. സമൂഹ മാധ്യമങ്ങളെയും വിശ്വസ്തരായ ചില വ്യക്തികളെയും പൊലീസ് അന്വേഷണത്തിനായി പ്രയോജനപ്പെടുത്തി. ഒടുവില്‍ പ്രതിയെ കണ്ടെത്തി. വീടിനടുത്തുള്ള കള്ള് ഷാപ്പില്‍ ജോലി ചെയ്തു വരികയായിരുന്നു മോഹനൻ പിള്ള. അറസ്റ്റ് ചെയ്ത പ്രതിയെ ബന്ധുക്കളും നാട്ടുകാരും തിരിച്ചറിഞ്ഞു. പിടികിട്ടാ പുള്ളിയായി എഴുതി തള്ളുമെന്ന് കരുതിയ പ്രതിയെ പിടികൂടിയത് കൊല്ലം റൂറല്‍ പൊലീസിന് പൊൻതൂവലാണ്.


