കോട്ടയം: പി.സി ജോർജിന് പിന്നാലെ ജോസ് കെ.മാണിയെയും ബിജെപിയിലേയ്ക്കു ക്ഷണിച്ച് നേതൃത്വം. രാജ്യസഭാ സീറ്റും കേന്ദ്ര മന്ത്രിസഭാ സ്ഥാനവും ജോസ് കെ.മാണിയ്ക്കു വാഗ്ദാനം ചെയ്താണ് ബിജെപി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. എൽഡിഎഫിൽ ജോസ് കെ.മാണിയ്ക്ക് രാജ്യസഭാ സീറ്റ് നൽകിയില്ലെങ്കിൽ കേരള കോൺഗ്രസിനെ ഒന്നടങ്കം എൻഡിഎയിൽ എത്തിക്കുന്നതിനുള്ള പദ്ധതികളാണ് ഇപ്പോൾ ബിജെപി നേതൃത്വം തയ്യാറെടുക്കുന്നത്. ഇതിനായി മധ്യകേരളത്തിൽ തന്നെയുള്ള പ്രമുഖ കേരള കോൺഗ്രസ് നേതാവ് ചർച്ചകൾക്ക് ചുക്കാൻ പിടിച്ചതായാണ് വിവരം ലഭിച്ചിരിക്കുന്നത്.
രണ്ട് എംപിമാരും ഏഴ് എംഎൽഎമാരുമാണ് യുഡിഎഫിലുണ്ടായിരുന്നപ്പോൾ കേരള കോൺഗ്രസിന് ഉണ്ടായിരുന്നത്. എന്നാൽ, ഇന്ന് കേരള കോൺഗ്രസ് എമ്മിന്റെ എംഎൽഎമാരുടെ എണ്ണം അഞ്ച് ആയി കുറഞ്ഞു. രാജ്യസഭയിലും പാർലമെന്റിലും കേരള കോൺഗ്രസ് എമ്മിന് സാന്നിധ്യവും ഇല്ലാതെയായി. ഈ സാഹചര്യത്തിൽ കേരള കോൺഗ്രസ് എമ്മിൽ അസംതൃപ്തി പുകയുകയാണ് എന്നാണ് ബിജെപിയുടെ നിഗമനം. എന്നാൽ, എത്ര കടുത്ത അതൃപ്തിയുണ്ടെങ്കിലും യുഡിഎഫിലേയ്ക്കു മടങ്ങിപ്പോകാൻ കേരള കോൺഗ്രസിന് നിലവിൽ സാധിക്കുകയുമില്ല. ഈ സാഹചര്യത്തിലാണ് ബിജെപി കേരളത്തിൽ നിന്നും കേരള കോൺഗ്രസ് എമ്മിന് എൻഡിഎയിലേയ്ക്ക് പാലം ഇടുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇനി അടുത്ത ജനപ്രതിനിധിയാകണമെങ്കിൽ ജോസ് കെ.മാണിയ്ക്ക് വർഷങ്ങൾ കാത്തിരിക്കേണ്ടി വരും. ഈ സാഹചര്യത്തിൽ നിലവിൽ എൻഡിഎയുടെ ഭാഗമാകുക മാത്രമാണ് ജോസ് കെ.മാണിയ്ക്കു മുന്നിലുള്ള വഴിയെന്ന് ബിജെപി നേതൃത്വം കരുതുന്നു. അടുത്തിടെ ബിജെപിയിൽ ചേർന്ന് മുൻ സർക്കാർ ചീഫ് വിപ്പ് പി.സി ജോർജ് ജോസ് കെ.മാണിയെ എൻഡിഎയിലേയ്ക്കു ക്ഷണിച്ചിരുന്നു. കേരളത്തിൽ ആദ്യമായി തൃശൂരിൽ ഒരു എംപിയെവിജയിപ്പിക്കാൻ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇപ്പോൾ ബിജെപി. ജോസ് കെ.മാണിയെ ഒപ്പം കൂട്ടിയാൽ ക്രൈസ്തവ വിഭാഗങ്ങളെ കൂടെ നിർത്തി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാവുമെന്ന് ബിജെപി കണക്ക് കൂട്ടുന്നു. ഇതിനായാണ് ജോസ് കെ.മാണിയ്ക്കായി കളമൊരുക്കി കാത്തിരിക്കുന്നത്.