കോട്ടയം : കോട്ടയം കുറിച്ചി ഹോമിയോ കോളജിന് സമീപം വീട്ടിൽ കയറി വയോധികയുടെ വള കവർന്നതായി പരാതി. കുറിച്ചി സാമിക്കവലയിൽ ഹോമിയോ കോളജിന് സമീപം തെക്കേപ്പറമ്പിൽ അന്നമ്മ (80) യുടെ വളയാണ് മോഷണം പോയത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. അന്നമ്മയും മക്കളുമാണ് വീട്ടിൽ താമസിക്കുന്നത്. രാവിലെ മക്കൾ പള്ളിയിൽ പോയ സമയത്താണ് വീട്ടിൽ മോഷണം നടന്നത്. മക്കൾ പള്ളിയിൽ നിന്നും മടങ്ങിയെത്തുമ്പോൾ കയ്യിൽ മുറിവേറ്റ നിലയിൽ അന്നമ്മ മുറിയിൽ വീണു കിടക്കുകയായിരുന്നു.
രാവിലെ വീട്ടിൽ എത്തിയ മോഷ്ടാവ് ഇവരെ അടിച്ച് വീഴ്ത്തി വള കവരുകയായിരുന്നു എന്നാണ് സംശയം. ഇവരുടെ കയ്യിൽ മുറിവേറ്റിട്ടുണ്ട്. പരിക്കേറ്റ ഇവരെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിങ്ങവനം എസ് എച്ച് ഒ ഇൻസ്പെക്ടർ എസ് പ്രദീപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞദിവസം സമാന രീതിയിലുള്ള മോഷണം കോട്ടയം നാഗമ്പടത്തും നടന്നിരുന്നു. നാഗമ്പടം പനയക്കഴുപ്പ് വില്ലൂത്തറ വീട്ടിൽ രത്‌നമ്മയെ (63) ആക്രമിച്ചാണ് പ്രതി മാല കവർന്നത്. നവംബർ മൂന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. നാഗമ്പടം പനയക്കഴുപ്പ് ഭാഗത്ത് മാടക്കട നടത്തുകയാണ് രത്‌നമ്മ. ഉച്ചയ്ക്ക് ഇവരുടെ കടയിലെത്തിയ ഇതര സംസ്ഥാന തൊഴിലാളി പ്രകോപനമൊന്നുമില്ലാതെ ഇവരെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. തുടർന്ന് ഇവരുടെ കഴുത്തിൽക്കിടന്ന മാലയുമായി പ്രതി രക്ഷപെട്ടു. ഈ കേസിലെ പ്രതിക്കായി പോലീസ് അന്വേഷണം തുടരുന്നതിനിടയാണ് സമാനമായ മറ്റൊരു മോഷണവും ഉണ്ടായിരിക്കുന്നത്.


