തൃശ്ശൂർ: ഗണഗീതം ചൊല്ലിയത് ആഘോഷത്തിന്റെ ഭാഗമായിട്ടാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കുട്ടികൾക്ക് അപ്പോൾ തോന്നിയത് ചെയ്തെന്ന് പറഞ്ഞ സുരേഷ് ഗോപി സംഗീതം ആസ്വദിക്കാനുള്ളതാണെന്നും കൂട്ടിച്ചേർത്തു. നിഷ്കളങ്കമായി ചൊല്ലിയതാണ്. തീവ്രവാദ ഗാനം ഒന്നുമല്ലല്ലോ ചൊല്ലിയത്. സംഗീതത്തിന് ജാതിയില്ല, മതമില്ല, ഭാഷയില്ല, ഒരു പിണ്ണാക്കുമില്ല. സംഗീതം ആസ്വദിക്കാൻ ഉള്ളതാണ്. അങ്ങനെയുള്ള സംഗീതത്തിന് നിങ്ങൾ അവാർഡും കൊടുക്കുന്നില്ലേയെന്നും സുരേഷ് ഗോപി ചോദിച്ചു. കേരളത്തിന് ലഭിച്ച മൂന്നാം വന്ദേഭാരത് ട്രെയിനിൽ കുട്ടികൾ ഗണഗീതം പാടിയ സംഭവം വിവാദമായ സാഹചര്യത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
വിവാദം ആകാനുള്ള കാര്യങ്ങൾ വേറെയുണ്ട്. തൃശ്ശൂരിലെ മോഡേൺ നഗർ, പാടൂകാട് നഗർ എന്നിവിടങ്ങളിൽ പ്രശ്നം ഗുരുതരമാണ്. അപകടകരമായ കാര്യങ്ങളാണ് അവിടെ നടക്കുന്നത്. വന്ദേ ഭാരതത്തിന്റെ വരവ് വലിയ ആഘോഷമാണ്. പ്രധാനമന്ത്രി, റെയിൽവേ മന്ത്രി കേന്ദ്രസർക്കാർ എന്നിവരുടെ നേതൃത്വത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നു. ട്രാക്കുകളുടെ അപര്യാപ്തത കൊണ്ട് ആണ് കൂടുതൽ ട്രെയിനുകൾ സാധ്യമാകാത്തതെന്നും സുരേഷ് ഗോപി പറഞ്ഞു.


